Wednesday, 3 November 2010
Saturday, 6 March 2010
സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?
"അല്ലാഹുവിന്റെ ദൂതരെ, എപ്പോഴാണ് അന്ത്യദിനം?"
പ്രവാചകൻ അയോളോട് തിരിച്ചു ചോദിച്ചു: " നീ എന്താണ് അതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്?"
അയാൾ പറഞ്ഞു: " ഞാനതിനു കാര്യമായി ഒന്നും ചെയ്തിട്ടില്ലെങ്കിലും അല്ലാഹുവിനെയും റസൂലിനെയും ഞാൻ സ്നേഹിക്കുന്നു."
അതുകേട്ട പ്രവാചകൻ അരുളി: "ഒരാൾ താൻ ഇഷ്ട്പ്പെടുന്നവരുടെ കൂടെയായിരിക്കും."
അനസ് (റ) പറയുന്നു: "നബി (സ) യുടെ ഈ വാക്കുകൊണ്ട് സന്തോഷിച്ചത്ര മറ്റൊന്നുകൊണ്ടും ഞങ്ങൾ സന്തോഷിച്ചിട്ടില്ല."
പ്രവാചകനെ സ്നേഹിക്കണം എന്ന കാര്യത്തിൽ ലോകത്തുള്ള മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. സ്നേഹിക്കണം എന്നുമാത്രമല്ല, ലോകത്തുള്ള മറ്റേതു മനുഷ്യനെക്കാളും അല്ല, തനിക്ക് ജന്മം നൽകിയ മാതാപിതാക്കളെക്കാളും പോരാ, സ്വന്തം ജീവനേക്കാളേറെ ആ പ്രവാചകനെ സ്നേഹിച്ചെങ്കിലേ ഒരാൾ യഥാർത്ഥ വിശ്വാസിയാവൂ എന്നാണ് മുസ്ലിംകളുടെയൊക്കെ വിശ്വാസവും.
പ്രവാചകനെ സ്നേഹിക്കുന്നവർക്കൊക്കെ സന്തോഷം നൽകുന്നതാണ് "ഒരാൾ താൻ ഇഷ്ടപ്പെടുന്നവരുടെ കൂടെയായിരിക്കും" എന്ന പ്രവാചക വചനം.
പ്രവാചകനെ സ്നേഹിക്കുന്നവരാണ് നമ്മൊളൊക്കെ. പക്ഷെ, സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?
"ഇല്ലാതെ", എന്നായിരിക്കും ധൃതി പിടിച്ചുള്ള നമ്മുടെ ഉത്തരം. പ്രവാചകനെ സ്നേഹിക്കുന്നവരിൽ പെട്ടവനാണ് ഞാനും എന്ന് വരുത്തിത്തീർക്കാനോ വാദിക്കാനോ ഇത്തരത്തിൽ ഒരു ഉത്തരം പറയുമ്പോൾ ആ ഉത്തരത്തിനുപിന്നിലെ ആത്മാർത്ഥതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും പലപ്പോഴും നാം ഓർക്കാറില്ല. ലോകത്തിലെ മറ്റാരെയും സ്നേഹിക്കുന്നത് പോലെയല്ല പ്രവാചകനെ സ്നേഹിക്കുക എന്ന് പറഞ്ഞാൽ. മനസ്സറിഞ്ഞുകൊണ്ട് 'ശഹാദത്ത് കലിമ'യുൾക്കൊണ്ടവനിൽ അനിവാര്യമായ ചില സവിശേഷതകൾ ഉണ്ടായേ പറ്റൂ.
പ്രധാനപ്പെട്ട ചിലതുമാത്രം ഇവിടെ കുറിക്കട്ടെ. അവ തന്നിലുണ്ടോ എന്ന് വിലയിരുത്തി സ്വയം തീരുമാനിക്കുക; ആ പ്രവാചകനോടുള്ള തന്റെ സ്നേഹം ആത്മാർത്ഥമാണൊ അതല്ല കപടമാണോ എന്ന്.
ഒന്ന്: അദ്ദേഹം കൽപിച്ചതിൽ അദ്ദേഹത്തെ അനുസരിക്കലും നിരോധിച്ചതിൽ നിന്ന് ഒഴിഞ്ഞു നിൽക്കലും.
അല്ലാഹു പറയുന്നു: "നബിയേ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പൈന്തുടരുക." (3:31)
നബി (സ) പറഞ്ഞു:"എന്റെ സമുദായം മുഴുവനും സ്വർഗ്ഗത്തിൽ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ" അവർ ചോദിച്ചു: " ആരാണു് റസൂലെ വിസമ്മതിച്ചവർ?" നബി (സ) പറഞ്ഞു: "ആർ എന്നെ അനുസരിച്ചുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ആർ എന്നോട് അനുസരണക്കേട് കാണിച്ചുവോ അവനാണ് വിസമ്മതിച്ചവൻ."
അപ്പോൾ അദ്ദേഹത്തിന്റെ കൽപനകൾ അനുസരിക്കലും അദ്ദേഹം നിരോധിച്ചത് വെടിയലും അവിടുത്തോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളിൽ പ്രധാനമാണ്. നിത്യജീവിതത്തിൽ ആ പ്രവാചകന്റെ നമ്മോടുള്ള ചില കൽപനകൾ ശ്രദ്ധിക്കൂ.
- അഞ്ചു നേരത്തെ നമസ്കാരം. മരണവേളയിൽ പോലും അവിടുന്ന് തന്റെ സമുദായത്തോടുണർത്തിയ, ഒരു മുസ്ലിമിനെ മുസ്ലീമേതരരിൽ നിന്നും വേർതിക്കുന്ന പ്രധാന ഘടകം കൂടിയായ ഇത് കൃത്യ സമയത്തും ജമാഅത്തായും നിർവ്വഹിക്കാൻ എത്രമാത്രം ശ്രദ്ധിക്കാറുണ്ട്? മോശമായ റിമാർക്സ് ഭയന്ന് നിശ്ചിത സമയത്തിനും മുമ്പ് ഓഫീസിലും ജോലി സ്ഥലത്തും ഒരു ദിവസം പോലും മുടങ്ങാതെ ഹാജരാവുന്ന നാം, ഒരാളിലെ കാപട്യം തിരിച്ചറിയാൻ പ്രവാചകൻ എണ്ണിയ സുബ്‌ഹി - അസ്വ്‌ർ നമസ്കാരങ്ങൾക്ക് ഹാജരാവാൻ എത്രമാത്രം ജാഗ്രത കാണിക്കാറുണ്ട്.
- ഇശാനമസ്കാരം കഴിഞ്ഞാൽ നല്ല കാര്യങ്ങൾക്കല്ലാതെ ഉറക്കൊഴിഞ്ഞിരിക്കാൻ പാടില്ലെന്ന വിലക്ക് എത്രമാത്രം ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കാറുണ്ട്?
- ടി.വി. കണ്ടും സൊറ പറഞ്ഞിരുന്നും അനാവശ്യകാര്യങ്ങൾക്കായി ചെലവഴിച്ചും സമയം പാഴാക്കി രാവിലെ എഴുന്നേറ്റ് പള്ളിയിൽ പോയി സുബ്‌ഹി നമസ്കരിക്കാതെ കിടന്നുറങ്ങി ആ പ്രവാചകൻ നമ്മെ താക്കീത് ചെയ്ത, നരകത്തിന്റെ അടിത്തട്ടിലാണെന്ന് പറഞ്ഞ കപടവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാൻ എത്രമാത്രം ശ്രദ്ധിക്കാറുണ്ട്?
- വളരെ ഗൗരവമായി നമ്മെയുണർത്തിയ ഏഷണി, പരദൂഷണം അതു പോലെ മറ്റുള്ളവരെ ചിരിപ്പിക്കാനും അല്ലാതെയുമൊക്കെ നുണ പറയുന്നതും എത്രമാത്രം ഗൗരവമായി കണ്ട് അതിൽ നിന്ന് വിട്ടു നിൽക്കാറുണ്ട്?
- മാതാപിതാക്കൾക്ക് നന്മ ചെയ്യാനും കുടുംബ ബന്ധങ്ങൾ ചേർക്കാനും അയൽവാസികളോട് നന്മയോടെ വർത്തിക്കാനുമൊക്കെ അല്ലാഹുവും ആ പ്രവാചകനും കൽപിച്ചതിന്റെ ഗൗരവം മനസ്സിലാക്കി അതിനെല്ലാം എത്രമാത്രം ശ്രമിക്കാറുണ്ട്?
- ഇതരമതസ്ഥരിൽ നിന്നും ഒരാളെ വേർതിരിച്ചറിയാനുള്ള പ്രഥമ അടയാളമാണ് ഒരാളുടെ വേഷവും കോലവും. സഹോദരാ, ചോദിക്കട്ടെ; താങ്കളെക്കണ്ടാൽ പ്രവാചകൻ ഒരു വിശ്വാസിക്ക് പറഞ്ഞ വേഷവിധാനങ്ങളോടുകൂടിയും കോലത്തിലുമാണോ?
- നെരിയാണിക്ക് താഴെ വസ്ത്രം താഴ്ത്തിയുടുക്കുന്നത് എത്ര ഗൗരവമായാണ് പ്രവാചകൻ ഉണർത്തിയിട്ടുള്ളത്. 'അല്ലാഹു നോക്കുകയില്ലെന്നും പരിഗണിക്കുകയില്ലെന്നും നരകത്തിലാണെന്നു തന്നെ പറഞ്ഞ് താക്കീത് ചെയ്തിട്ടും അതൊന്നും പുല്ലുവില കൽപിക്കാതെ ഏതെങ്കിലും നടനേയോ മോഡലിനേയോ അതുമല്ലെങ്കിൽ ഏതെങ്കിലും കായിക താരത്തെയോ അനുകരിച്ച് വസ്ത്രം ധരിക്കുന്ന സഹോദരാ... ആ പ്രവാചകന്റെ താക്കീതുകൾക്ക് പിന്നെ എന്തുവിലയാണ് താങ്കൾ നൽകുന്നത്?
- പുരുഷന്മാരോട് താടി വളർത്താനും മീശ വെട്ടാനും പറഞ്ഞ ആ പ്രവാചകന്റെ കൽപനകൾ എത്രമാത്രം വിലകൽപിക്കാനും ഉൾക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്?
- സ്വർഗ്ഗം ലഭിക്കാതിരിക്കാൻ, എന്നു മാത്രമല്ല, മൈലുകളോളം അടിച്ചു വീശുന്ന അതിന്റെ വാസന പോലും ലഭിക്കാതിരിക്കാൻ കാരണമാവുന്നതാണ് സ്ത്രീകൾ ഇസ്ലാം നിർദ്ദേശിക്കുന്ന നിലയിൽ വസ്ത്രം ധരിക്കാതിരിക്കുക എന്നത്. പ്രവാചകന്റെ ഇതുമായി വന്ന താക്കീത് എത്രമാത്രം ഗൗരവത്തോടെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്?
- മതം ഹറാമാക്കിയ മ്യൂസിക്കും പാട്ടും ഡാൻസുമൊക്കെ ഹലാലാക്കുന്ന ഒരു വിഭാഗമാളുകൾ എന്റെ സമൂഹത്തിൽ ഉണ്ടാവുക തന്നെ ചെയ്യുമെന്ന പ്രവാചകന്റെ പ്രവചനം എത്രമാത്രം സത്യമായാണ് ഈ സമുദായത്തിൽ പുലരുന്നത്. ഉറങ്ങണമെങ്കിലും ഉണരണമെങ്കിലും ഭക്ഷണ സമയത്തും യാത്രയിലുമൊക്കെ മ്യൂസിക്കിന്റെ അകമ്പടി വേണമെന്ന് നിർബന്ധമുള്ള മുസ്ലീം സഹോദരാ... എവിടെയാണ് നിങ്ങളുടെ ജീവിതത്തിൽ നബിയോടുള്ള സ്നേഹം?
അത്തരം സന്ദർഭങ്ങളിൽ ആ പ്രവാചകൻ പഠിപ്പിച്ച പ്രാർത്ഥനകളും മര്യാദകളും വിസ്മരിക്കുകയും അവിടുന്നു വിലക്കിയ കാര്യങ്ങൾ ചെയ്യുന്നതിന്റെയും പേരാണോ പ്രവാചക സ്നേഹം. കലയുടെയും വിനോദങ്ങളുടെയും നേരമ്പോക്കിന്റെ(?)യുമൊക്കെ പേരു പറഞ്ഞ് ഇത്തരം കാര്യങ്ങളെയൊക്കെ ന്യായീകരിക്കുകയും നിസ്സാരമായി കാണുകയും ചെയ്യുന്നവർ താഴെ പറയുന്ന അല്ലാഹുവിന്റെ വചനങ്ങൾ ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ...
"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞാൽ 'സത്യവിശ്വാസിയായ' ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു." (അഹ്സാബ്:36)
"അവർ പറയുന്നു: ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിനു ശേഷവും അവരിൽ ഒരു വിഭാഗമതാ പിന്മാറിപ്പോകുന്നു. അവർ വിശ്വാസികളല്ല തന്നെ". (സൂറ: അന്നുർ: 47)
രണ്ട്: ഏതൊരാളും താൻ സ്നേഹിക്കുന്നവരെ ആരെങ്കിലും അപമാനിക്കുകയോ നിന്ദിക്കുകയോ ചെയ്യുമ്പോൾ അതിനെതിരെ രോഷം കൊള്ളുകയും അവർക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യാതിരിക്കാറുണ്ടോ?
ഇസ്ലാമിനോടൂം മുസ്ലീംകളോടും കുടിപ്പകയുമായി നടക്കുന്ന ജൂതന്മാർ... ഖുദ്സ് പിടിച്ചടക്കിയപ്പോൾ ആഹ്ലാദഭരിതരായി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്"മുഹമ്മദിന്റെ കാര്യം.... കുറച്ചു പെൺമക്കളെയും ബാക്കിവെച്ച് എന്നോ മരിച്ചുപോയി" എന്ന് പറഞ്ഞുകൊണ്ടായിരുന്നെങ്കിൽ ഇന്നിതാ.. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയും കാരുണ്യത്തിന്റെ നിറകുടവുമായിരുന്ന ആ പ്രവാചകനെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും ബോംബുകളുടെയുമൊക്കെ പര്യായമായി അവതരിപ്പിച്ച് വീണ്ടും....
എങ്ങനെയാണ് ഒരു മുസ്ലീമിന് ഇതിനെതിരെ മൗനിയാകാൻ സാധിക്കുക.
"അല്ല, മുഹമ്മദ് മരിച്ചുപോയത് കുറച്ചു പെൺകുട്ടികളെ മാത്രം വെച്ചുകൊണ്ടല്ല, മറിച്ച് അദ്ദേഹം കൊണ്ടുവന്ന ദൈവീകാദർശമുൾക്കൊണ്ട് കൊണ്ട് എന്തും ഏതും സ്വന്തം ജീവൻപോലും ത്യജിക്കാൻ തയ്യാറുള്ള ജന സമൂഹങ്ങളെ ബാക്കി വെച്ചുകൊണ്ടാണ്. അദ്ദേഹം ഭീകരതയുടെയും ബോംബുകളുടെയും പ്രാവാചകനല്ല, മറിച്ച് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യ സ്നേഹിയും കാരുണ്യത്തിന്റെയും പ്രവാചകനാണ്." എന്ന് ഈ .... കൾക്കെതിരെ വിളിച്ചു പറയാൻ അല്ല, അത് ജീവിതത്തിലൂടെ തെളിയിച്ചു കൊടുക്കാൻ ഒരു മുസ്ലീം എന്ന നിലക്ക് എന്ത് ചെയ്തു? എന്തു ചെയ്യുന്നു?
പ്രവാചകനെ സ്നേഹിക്കുന്നു എന്നു പറയുന്നത് ആത്മാർത്ഥമാണെങ്കിൽ.. സഹോദരാ, സ്വജീവിതം ആ പ്രവാചകൻ കൊണ്ടുവന്ന ആദർശത്തിനനുസൃതമാക്കുക.
കാരണം ഇസ്ലാമിനെയും മുസ്ലീംകളെയും നശിപ്പിക്കാൻ നോമ്പുനോറ്റിറങ്ങിയ ഇസ്ലാമിന്റെ ശത്രുക്കളുടെ പ്രധാന ലക്ഷ്യം പ്രധാനമായും മുസ്ലീം യുവാക്കളാണ്. അവരെ നിഷ്ക്രിയരും മടിയന്മാരും മതമൂല്യങ്ങളിൽ നിഷ്ഠയില്ലാത്തവരും ആക്കിത്തീർക്കുന്നതിലൂടെ അവർ വലിയൊരു ലക്ഷ്യമാണ് നിറവേറുന്നത്. അതുകൊണ്ട് നാം സ്വയം നന്നാവുന്നതിലൂടെ അവരുടെ വലിയൊരു ലക്ഷ്യത്തിന്നാണ് വിള്ളലുണ്ടാകുന്നത്. "നിങ്ങളുടെ പ്രഭാത നമസ്കാരത്തിന് ജുമുഅ നമസ്കാരത്തിലേതുപോലെ ആളുകളുണ്ടാകുന്നതുവരെ നിങ്ങൾക്ക് ഞങ്ങളെ അതിജയിക്കാനാകില്ല." എന്ന് അവരിലെ ഒരു നേതാവിന്റെ വാക്കുകളെക്കുറിച്ച് ശരിക്കും മനസ്സിരുത്തി ചിന്തിക്കുക.
ആ ...കളുടെ വ്യാമോഹങ്ങൾക്ക് തിരിച്ചടി നൽകാൻ നമസ്കാരങ്ങൾ കൃത്യസമയത്തും (പ്രത്യേകിച്ചും ഫജ്‌റ് നമസ്കാരം) പള്ളിയിൽ ജമാഅത്തായി നമസ്കരിക്കാൻ ശ്രമിക്കുക.
"കുടുംബങ്ങൾ അയൽവാസികൾ, സ്നേഹിതർ തുടങ്ങി നിത്യജീവിതത്തിൽ ബന്ധപ്പെടുന്നവരെ മതമൂല്യങ്ങൾ മുറുകെപ്പിടിക്കാനും തെറ്റുകളിൽ നിന്ന് അകന്ന് പരിശുദ്ധജീവിതം നയിക്കാനും പ്രേരിപ്പിക്കുക.
താങ്കൾക്ക് സ്വന്തത്തോടും ഈ സമൂഹത്തോടും അൽപമെങ്കിലും പ്രതിബദ്ധതയും ഗുണകാംക്ഷയും ഉണ്ടെങ്കിൽ ഈ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ആവുന്നത് ചെയ്യുക. അതിന് വിഘ്നമുണ്ടാക്കുന്ന ഏതുതരം പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യുക.
ചില നിർദ്ദേശങ്ങൾ:
1- ഈ സമൂഹത്തെ നശിപ്പിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവരും അറിയാതെ അവരുടെ കയ്യിലെ ചട്ടുകങ്ങളായി വർത്തിച്ച് അവരെയും പിശാചിനെയും സഹായിക്കുന്ന മുസ്ലീം നാമധാരികളിൽ ചിലർ തന്നെയും 'മാപ്പിള' എന്ന് പേരും ചേർത്ത് പാട്ടുകളായും ആൽബങ്ങളായും മറ്റുമൊക്കെ ഇസ്ലാം കണിശമായി വിലക്കിയ വ്യഭിചാരത്തിലേക്ക് നയിക്കുന്ന പാട്ടും കൂത്തും നൃത്തവുമൊക്കെയായി പൊലിയാട്ടങ്ങൾ പ്രചരിപ്പിക്കുമ്പോൾ ദൈവത്തോടടുക്കാനും നന്മ ചെയ്യാനും പ്രേരിപ്പിക്കുന്ന ഇസ്ലാമിക പ്രഭാഷണങ്ങളുടെ സീഡികളും കാസറ്റുകളും പ്രചരിപ്പിക്കുക.
2- അത്തരം കാര്യങ്ങളിൽ ചെയ്യുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും അതിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി അതിൽ നിന്നവരെ പിൻതിരിപ്പിക്കുക.
3- ദീനിനെ അറിയാനും പഠിക്കാനുമുതകുന്ന പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിക്കുക.
4- കുടുംബത്തോടൊപ്പം, കൂട്ടുകാരോടൊപ്പം ദീനീ കാര്യങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും സമയവും സൗകര്യവും കണ്ടെത്തുക. അതിനുവേണ്ടി അറിവിന്റെ സദസ്സുകൾ സംഘടിപ്പിക്കുക. മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കുക.
ഇനി ഒന്നിനും കഴിയില്ലെങ്കിൽ,
ഈ സമൂഹത്തിന്റെ നന്മക്കുവേണ്ടിയും, എളുപ്പത്തിൽ വഴി തെറ്റാൻ സാധ്യതയുള്ള ഈ സമൂഹത്തിലെ യുവതീ-യുവാക്കൾക്ക് നല്ല ബുദ്ധി തോന്നിക്കാനും, ഈ സമൂഹത്തിലെ അല്ലാഹുവിനെ ഭയപ്പെടുന്ന പണ്ഡിതന്മാർക്ക് ഈ സമൂഹത്തെ നേർ വഴിയിൽ നയിക്കാനും അവർക്ക് അവരുടെ ദൗത്യം ശരിയാം വണ്ണം നിർവ്വഹിക്കാനുമൊക്കെ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയെങ്കിലും ചെയ്യുക.
പ്രവാചക സ്നേഹം വർഷത്തിലെ ഏതെങ്കിലും മാസത്തിലോ ആഴ്ചയിലോ ദിവസത്തിലോ, മണിക്കൂറിലോ നാലുമുക്കാലിന്റെ കൊടി തോരണങ്ങൾ വാങ്ങി കടകളും വാഹനങ്ങളും വീടുകളുമൊക്കെ അലങ്കരിച്ചോ അല്ലെങ്കിൽ ദഫ്ഫിന്റെയും മുട്ടിന്റെയും സ്കൗട്ടിന്റെയും അകമ്പടിയോടെ റോഡുകൾ ബ്ലോക്കാക്കിയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ഞങ്ങളും നബിയെ സ്നേഹിക്കുന്നേ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടല്ല, മറിച്ച് ആ പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് പഠിച്ചറിയുകയും അവിടുത്തെ നിർദ്ദേശങ്ങളും ചര്യകളും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അനുധാവനം ചെയ്തുകൊണ്ടുമാണ് അതു തെളിയിക്കേണ്ടത്. ഏതൊരാളും ഒരാളെ ഇഷ്ട്പ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അയാളെക്കുറിച്ച് കൂടുതലറിയാനും പഠിക്കാനും ശ്രമിക്കുക എന്നത് ആ സ്നേഹത്തിന്റെ ആത്മാർത്ഥതയുടെ അടയാളങ്ങളിൽ ഒന്നാണ്. എങ്കിൽ ചോദിക്കട്ടെ സഹോദരാ...
അടുത്തു റിലീസായ സിനിമകളെക്കുറിച്ചും സീരിയലുകളെക്കുറിച്ചും അവയിലെയൊക്കെ നായികാ നായകന്മാരെക്കുറിച്ചും അവരുടെയൊക്കെ ഇഷ്ടവും അനിഷ്ടവുമടക്കം എല്ലാ സ്റ്റോറികളുമറിയുന്ന, അല്ലെങ്കിൽ ലോകത്തെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും, രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചും അവരുടെയൊക്കെ സേവന ത്യാഗങ്ങളെക്കുറിച്ചുമൊക്കെ എമ്പാടുമറിയാവുന്ന നാം ജീവിതത്തിൽ ലോകത്തിലെ മറ്റേതൊരു മനുഷ്യനേക്കാളും പോരാ, സ്വന്തം ജീവിതത്തേക്കാളും സ്നേഹിക്കേണ്ട ഈ പ്രവാകനെക്കുറിച്ച് എത്രമാത്രം അറിയാനും പഠിക്കാനും മനസ്സിലാക്കിയത് ഉൾക്കൊള്ളാനും അത് മറ്റുള്ളവർക്ക് അറിയിക്കാനും ശ്രമിച്ചു???
ഏതായാലും ആ പ്രവാചകനോട് സ്നേഹമെണ്ടെന്ന് പറഞ്ഞ് ചില കാട്ടിക്കൂട്ടലുകൾ നടത്തി എങ്ങനെയെങ്കിലും സ്നേഹിച്ചതുകൊണ്ടായില്ല, മറിച്ച്, അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചു തന്നതുപോലെ തന്നെ സ്നേഹിച്ചെങ്കിലേ സ്വർഗ്ഗ പ്രവേശനത്തിനർഹനാവൂ എന്ന് തിരിച്ചറിയുക. പരമകാരുണികൻ അനുഗ്രഹിക്കട്ടെ.
Saturday, 2 January 2010
നാളേക്കു വേണ്ടി
(വി.ഖുർആൻ)
Monday, 24 August 2009
രോഗം ഗൗരവമുള്ളതാണ്.
രോഗം മൂർച്ഛിച്ച് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി വേദന തിന്നേണ്ടി വരുന്ന നാളുകളെകുറിച്ച് ഭയന്നാൽ...
ചികിൽസക്കാവശ്യമായ പണം കൈയിലില്ലെങ്കിൽ മറ്റുള്ളവരോട് വാങ്ങിയിട്ടാണെങ്കിലും ഡോക്ടർ കുറിച്ചു തന്ന മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറ്റാൻ ശ്രമിക്കണം അല്ലേ...
ബുദ്ധിയുള്ള ആരെങ്കിലും ഗൗരവമുള്ള ഒരു രോഗം ബാധിച്ചിട്ട് ഡോക്ടറെ കണ്ട് രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നു ചീട്ടുമായി പിന്നെയാകട്ടെ എന്ന് വിചാരിച്ച് നടക്കുമോ?
എന്നാൽ ചികിൽസിക്കാനുള്ള പണവും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടും ഗുരുതരമായ രോഗത്തിനു ചികിൽസിക്കാൻ ധൃതികാണിക്കാതെ പിന്നേക്ക് പിന്നേക്ക് നീട്ടുന്ന ഒരാളെക്കുറിച്ച് നിങ്ങളെന്ത് പറയും..?
വിഡ്ഢിയെന്നോ... ജീവിതത്തിന്റെ വിലയറിയാത്ത ബുദ്ധിശൂന്യനെന്നോ...
അതല്ല, അയാളെ വിളിക്കാൻ അതിനേക്കാൾ പറ്റിയ വല്ല പദങ്ങളും തേടുകയാണോ നിങ്ങൾ എങ്കിൽ,
നരകവും സ്വർഗ്ഗവും സത്യമാണെന്നും നരകത്തിന്റെ ഭയാനകതയെക്കുറിച്ച് മനസ്സിലാക്കി അതിൽ നിന്നുള്ള മുക്തിക്കും ഇഹപര വിജയത്തിനും മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് വ്യക്തമായി മാർഗ്ഗ നിർദ്ദേശം നൽകുന്ന ദൈവത്തിന്റെ അടുക്കൽ നിന്നുള്ള സത്യസന്ദേശമാണ് ഖുർആൻ എന്ന് ഉറച്ചു വിശ്വസിക്കുന്ന,
അത് പഠിക്കലും ഉൾക്കൊണ്ട് ജീവിക്കലും ഒരു മുസ്‌ലിമിന്റെ ബാധ്യതയാണെന്നറിയാവുന്ന,
ആ ഖുർആനുമായുള്ള നമ്മുടെ ബന്ധം..???
ദയനീയമായ മനുഷ്യന്റെ രണ്ടാമത്തെ കെഞ്ചൽ..
ഇനി എന്താണ് രക്ഷ...
"നമ്മുടെ ആയത്തുകളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവർ... അവർക്ക് വേണ്ടി ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവർ സ്വർഗ്ഗത്തിൽ കടക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികൾക്ക് പ്രതിഫലം നൽകുന്നത്. അവർക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികൾക്ക് പ്രതിഫലം നൽകുന്നത്."
Wednesday, 22 July 2009
ഒടുവില്‍ മൊഴി ചൊല്ലാന്‍ തന്നെ...
ഒടുവില്‍ വളരെയേറെ ചിന്തിച്ചതിനു ശേഷം തന്നെയാണ് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്. അതെ, ഇത്രയൊക്കെ അവളേക്കുറിച്ച് മനസ്സിലാക്കിയ സ്ഥിതിക്ക് ഇനിയും അവളെ കൊണ്ടു നടക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? വയ്യ, ഇനിയും വയ്യ. ഒന്നു കൂടി ആലോചിക്കാനോ? വളരെയധികം ആലോചിച്ചതിനു ശേഷം തന്നെയാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ഇനിയും ഒരു പുനര്‍ വിചിന്തനമോ? ഇല്ല, ഇത് അന്തിമ തീരുമാനമാണ്. ഇനിയെങ്കിലും സ്വസ്ഥമായി ഒരല്‍പം വിശ്രമിക്കണം. അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. വെറുക്കാന്‍ കുറെ ശ്രമിച്ചു. പക്ഷെ, എത്ര കണ്ട് വെറുക്കാനും അകലാനും ശ്രമിക്കുന്നുവോ അത്രകണ്ട് അവളെ സ്നേഹിച്ചു പോവുകയായിരുന്നു. ഇപ്പോള്‍ അവളെക്കുറിച്ച് ഇത്രയൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനിയേതായാലും അവളെ സ്നേഹിക്കാന്‍ പ്രയാസമുണ്ട്. മുമ്പ് അവളുടെ സാമീപ്യവും സാന്നിദ്ധ്യവുമൊക്കെ ഏറെ സന്തോഷമാണ് നല്‍കിയിരുന്നതെങ്കില്‍ ഇന്നത് ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്. അവളെ ഇഷ്ട്പ്പെട്ടു തുടങ്ങിയ കാലം.. അതീവ മനോഹരിയാണെന്നായിരുന്നു ധാരണ. പക്ഷെ, അവളോട് കൂടുതലടുത്തപ്പോഴല്ലെ കാര്യങ്ങള്‍ മറിച്ചാണെന്ന് മനസ്സിലാവുന്നത്. വിരൂപയും ബുദ്ധിശൂന്യയുമാണവള്‍... സന്തോഷം നല്‍കുന്ന യാതൊന്നും അവളിലില്ല..തുടര്‍ന്നു വായിക്കാൻ താഴെ ക്ലിക്കിയാല്‍ മതി. (വലുതായിക്കാണാനുള്ള സൗകര്യമുണ്ട്.) |
Nilaav. No. 15 Oduvil Mozhi Chollaan thanne...
Monday, 22 June 2009
എത്ര ഓടിയാലും...
ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടാണ് അയാൾ ആ സ്ഥലത്ത് എത്തിപ്പെടുന്നത്. അവിടെയും അത്ര സുരക്ഷിതമല്ല എന്ന് ചുറ്റുപാടുനിന്നും കേൾക്കുന്ന വന്യമൃഗങ്ങളുടെ അട്ടഹാസങ്ങൾ അയാളെ ബോധ്യപ്പെടുത്തി. താഴ്‌വരക്കപ്പുറത്ത് കാണുന്ന ഗ്രാമം ലക്ഷ്യമാക്കി ധൃതിയിൽ ചുവടുകൾ വെച്ചു. പൈന്നിൽ ഒരു ശബ്ദം. തിരിഞ്ഞു നോക്കിയ അയാൾ ഞെട്ടിപ്പോയി. ഒരു തടിയൻ ചെന്നായ്... തന്റെ സർവ്വ ശക്തിയുമെടുത്ത് അയാൾ ഓടി. തൊട്ടുമുമ്പിൽ ഒരു നദിയാണ്. ആ നദിക്കപ്പുറത്താണ് ഗ്രാമം. നീന്താനും വശമില്ല. ഇനി എന്തു ചെയ്യും? ഒന്നുകിൽ പിറകെ വരുന്ന ചെന്നായക്കിരയാകണം. അല്ലെങ്കിൽ നദിയിൽ ചാടി വെള്ളം കുടിച്ച് മുങ്ങി മരിക്കണം. ആലോചിക്കാൻ സമയമില്ല. ചെന്നായ അടുത്തെത്തിക്കഴിഞ്ഞു. ഏതായാലും ചെന്നായക്കിരയാവേണ്ട. അയാൾ നദിയിലേക്ക് എടുത്ത് ചാടി.
നദിയുടെ അങ്ങേക്കരയിലൂടെ നടന്നു പോവുകയായിരുന്ന ചില ഗ്രാമീണർ കണ്ടില്ലായിരുന്നെങ്കിൽ കുറെ വെള്ളം അകത്താക്കി ആ നദിയിലാകുമായിരുന്നു അയാളുടെ അന്ത്യം. ഏതായാലും ആയുസ്സിന്റെ നീളം കൊണ്ട് ചെന്നായയിൽ നിന്നും നദിയിൽ നിന്നും രക്ഷപ്പെട്ട് അയാൾ തന്റെ നടത്തം തുടർന്നു.
ജനവാസം കുറഞ്ഞ് ഒരു ഭാഗത്ത് ഒറ്റപ്പെട്ട ഒരു വീട് അയാളുടെ ദൃഷ്ടിയിൽ പെട്ടു. അവിടെ കയറി കുറച്ചു നേരം വിശ്രമിച്ചിട്ടാവാം ഇനി യാത്ര. അങ്ങനെ അയാൾ ആ വീട്ടിൽ പ്രവേശിച്ചു. അയാളുടെ കഷ്ടകാലം... എതോ കച്ചവടക്കാരനെ കൊള്ളയടിച്ച് കിട്ടിയത് പങ്ക് വെക്കുന്ന ഒരു വലിയ കൊള്ള സംഘത്തിന്റെ നടുവിലേക്കാണ് അയാൾ ചെന്ന് കയറിയിരിക്കുന്നത്. അയാളെ വെറുതെ വിട്ടാൽ തങ്ങൾക്ക് അപകടമാണെന്ന് കരുതിയ അവർ അയാളെ വകവരുത്താൻ ഒരുങ്ങി. ആ പാവം ഒരിക്കൽ കൂടി തന്റെ ജീവനും കൊണ്ട് ഓടി മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനകം അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. കിതച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. എവിടെയെങ്കിലും ഇരുന്ന് ഇത്തിരി വിശ്രമിക്കണം. അടുത്തുകണ്ട ഒരു മതിൽ ലക്ഷ്യമാക്കി നടന്നു. അതിന്റെ തണലും പറ്റി ചാരിയിരുന്നു ഒന്നു വിശ്രമിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. വളരെ പഴക്കം ചെന്ന ആ മതിൽ അയാളെയും കാത്ത് നിൽക്കുകയായിരുന്നു എന്ന മട്ടിൽ അയാളുടെ മേൽ പൊളിഞ്ഞു വീണു. ഒരു ഞരക്കം പോലും സാധ്യമാകാത്ത വിധം അയാളുടെ ഓട്ടം അവിടെ അവസാനിക്കുകയായിരുന്നു. എങ്കിൽ, പിന്നെ എന്തിനായിരുന്നു അയാൾ കുറെ ഓടിയത്???
തുടർന്നു വായിക്കാൻ നിലാവിന്റെ എത്ര ഓടിയാലും എന്ന താഴെയുള്ള ലഘുലേഖ കാണുക.
Nilaav No.009 Ethra Oodiyaalum...
Thursday, 18 June 2009
തലയോട്ടി കഥ പറയുന്നു.
"അല്ലയോ തലയോട്ടീ...
അന്നത്തെ തന്റെ ജോലി നിർത്തി വലയുമെടുത്ത് അയാൾ നടന്നു. നടക്കുന്നതിനിടയിൽ അയാൾ വിതുമ്പിക്കൊണ്ട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
"പ്രതാപവാൻ... പക്ഷെ, അയാളുടെ പ്രതാപം അയാളുടെ രക്ഷെക്കെത്തിയില്ല.
പണക്കാരൻ... പക്ഷെ, അയാളുടെ പണവും സമ്പത്തും അയാൾക്കുപകരിച്ചില്ല.
ദരിദ്രൻ... ദാരിദ്ര്യത്തിനും അയാളെ രക്ഷിക്കാനായില്ല.
ഇല്ല... യാതൊന്നിനും അയാളെ ഇതുപോലൊരു പര്യവസാനത്തിൽ നിന്നും രക്ഷപ്പെടുത്താനായില്ല..."
ആ തലയോട്ടിക്ക് സംസാരിക്കാനും അതിന്റെ കഥ പറയാനും സാധിച്ചിരുന്നുവെങ്കിൽ.... അതിന് എന്തൊക്കെ പറയാനുണ്ടാകുമായിരുന്നു. ആ മുക്കുവൻ വിലപിച്ചതുപോലെ അയാളുടെ കഴിഞ്ഞുപോയ ഒരു നല്ല കാലത്തെക്കുറിച്ചും മരണപ്പെട്ട് ഈ നിലയിലെത്തിയത് വരെയുള്ള കഥകളുമൊക്കെ അത് പറയുമായിരുന്നു.
സുന്ദരനായി, ബുദ്ധിജീവിയായി രണ്ടു കാലിൽ നടന്ന് ഈ ഭൂമിയിൽ കഴിച്ചു കൂട്ടിയ ഒരു സുവർണ്ണ കാലമുണ്ടായിരുന്നു ആ തലയോട്ടിയുടെ ഉടമക്കും. തന്റെ കുടുംബത്തിൽ, ബന്ധുമിത്രാതികൾക്കിടയിൽ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നിരിക്കാം അദ്ദേഹം. എന്നിട്ടെന്ത്? ഇന്ന് അവനെക്കുറിച്ചോർക്കാൻ ഈ ഭൂമിയിൽ ആരുമില്ല. അങ്ങനെ ഒരാൾ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയ രേഖകൾ പോലും ചിതലെടുത്തുകഴിഞ്ഞു. ഒരു നാൾ ഈ ഭൂമിയിൽ പിറന്നു വീണു. ഒരു നാൾ ഇവിടം വിടുകയും ചെയ്തു. "അതിൽ (ഭൂമിയിൽ) നിന്നു തന്നെ നിങ്ങളെ നാം സൃഷ്ടിച്ചു. അതിൽ തന്നെ നിങ്ങളെ നാം മടക്കുന്നു. (ഇനി) അതിൽ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്ത് കൊണ്ട് വരികയും ചെയ്യും." (20:55)
ഓർത്താൽ...
സുഖസുന്ദരമായി തന്റെ കൂട്ടു കുടുംബങ്ങളുമായി കഴിഞ്ഞു കൂടുന്നതിനിടയിൽ... പൊടുന്നനെ വന്നെത്തുന്ന മരണമാകുന്ന അഥിതി.. ഓർക്കാനിഷ്ടമില്ലെങ്കിലും വരരുത് എന്നാഗ്രഹിക്കുന്നുവെങ്കിലും ഒരു നാൾ അത് വരിക തന്നെ ചെയ്യും എന്ന് അറിയാത്തവരില്ല. ഇവിടെ അനന്തമായി ജീവിക്കാനും ചിരം ജീവികളാകാനും സാധ്യമല്ല എന്ന യാഥാർത്ഥ്യം പൂർവ്വ്വീകരിലൂടെ മനസ്സിലാക്കിയിട്ടും അതിന്റെ കാര്യം മറക്കാനുള്ള വിഫല ശ്രമം നടത്തുന്ന മനുഷ്യൻ..ഒരു യഥാർത്ഥ വിശ്വാസി പക്ഷെ, നിരന്തരം അതേക്കുറിച്ചോർക്കേണ്ടവനാണ്. അത് വരുന്നതിനുമുമ്പേ അതിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നവനാണ് അവൻ. കാരണം തിരുദൂതർ പറഞ്ഞതായി അവൻ മനസ്സിലാക്കിയിട്ടുണ്ട്. "സർവ്വ്വ സുഖങ്ങളെയും തകർത്തു കളയുന്ന മരണത്തെ നിങ്ങൾ ധാരാളമായി ഓർക്കുക." (നബി വചനം- തിർമുദി) അങ്ങനെ ഓർക്കുന്നവനാണ് ബുദ്ധിമാനും ദീർഘ വീക്ഷണമുള്ളവനും. കാരണം ജങ്ങളിൽ വെച്ച് ഏറ്റവും ബുദ്ധിമാനും ദീർഘവീക്ഷണമുള്ളവനും ആരാണെന്ന ചോദ്യത്തിനു് ഉത്തരമായി പറയപ്പെട്ടതും "അവരിൽ അധികമായി മരണത്തെ സ്മരിക്കുന്നവനും അതിനുവേണ്ട ഒരുക്കങ്ങൾ നടത്തുന്നവരുമാണെന്നാണ്'. തന്റെ ജീവിതാന്ത്യം നല്ല രൂപത്തിലായിരിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരാളും മരണത്തെ സദാ ഓർക്കുകയും പ്രതീക്ഷിക്കുകയും അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാതിരിക്കില്ല.
* * *
കാത്തിരിക്കുക നീയാ മൃത്യുവാം വിരുന്നുകാരനെ.
നിശയെ പുണർന്ന നിനക്കറിയില്ല പുലരിയെ പുൽകാനാവുമെന്ന്.
കാലങ്ങളായ് മൃത്യുവിൻ കാലൊച്ചയും കാത്ത് കിടക്കും
രോഗികൾ നോക്കി നിൽക്കെ ആരോഗ്യ ദൃഢഗാത്രരാം
യുവാക്കളെയും കൂട്ടിയല്ലോ മരണത്തിൻ മാലാഖ ക്ഷണമിൽ മടങ്ങുന്നത്..
ജീവിക്കാനാശവെച്ച് വിടരും കുസുമങ്ങളാം പൈതങ്ങളും ,
ആഹ്ലാദചിത്തരായ് മണിയറ പൂകേണ്ട യുവ മിഥുനങ്ങളുമുണ്ടതിൽ
ആരവങ്ങൾക്കിടയിൽ കേട്ടവരില്ലൊട്ടുമേ മൃത്യുവിൻ കാലൊച്ച.
മോടിയോടെ ധരിച്ച പുതുപുത്തൻ കോടിയുടെപുതുമണത്തിൽ
ദുരമൂത്ത്, കിതച്ച്, ദുനിയാവിനു പിന്നാലെയോടി
പലതും നേടിയ നര പുത്രന്
ഇനിയുമുണ്ട് ദുനിയാവിൽ നിന്നുമൊരോഹരി
കാടുപിടിച്ചു കിടക്കും ഏതോ ഖബർ സ്ഥാനിലെ
വിലപേശലൊട്ടുമില്ലാതെ ലഭിക്കുമാ 'ആറടി മണ്ൺ'
അതെ, തങ്ങളുടെ രമ്യ ഹർമ്മങ്ങളിലെ തിളങ്ങുന്ന പ്രകാശത്തിൽ നിന്ന് ആറടി മണ്ണിനു താഴെ വെട്ടിയുണ്ടാക്കിയ ഏതാനും ചാൺ അകലത്തിലെ ഖബറെന്ന ഇടുങ്ങിയ കുഴിയിലെ അന്ധകാരത്തിലേക്കുള്ള യാത്ര.. അതിന്റെ ഭീകരത...കാഠിന്യം.. കുടുസ്സത.. നമ്മേക്കാൾ മുമ്പേ നടന്നവർ നമ്മേക്കാൾ ശ്രേഷടരായവരും ആ യാത്രയെ ഗൗരവമായി കണ്ടവരായിരുന്നു. കേട്ടിട്ടില്ലേ.. ഉസ്മാനുബ്നു അഫ്ഫാൻ(റ. അദ്ദേഹം ഖബറിനരികിലൂടെ നടന്നുപോകുമ്പോൾ താടി നനയുമാറ് കരയുമായിരുന്നുവെത്രെ.സ്വർഗ്ഗ നരകത്തെ ഓർത്ത് കാരയാതെ ഖബർ കണ്ടിട്ടാണോ നിങ്ങളിങ്ങനെ കരയുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി കൂടി ശ്രദ്ധിക്കൂ. "പരലോകത്തിന്റെ ഒന്നാമത്തെ ഇടം ഖബറാണ്. അവിടെ ഒരാൾ രക്ഷപ്പെട്ടാൽ അതിനു ശേഷമുള്ളതെല്ലാം എളുപ്പമാവും. അതിൽ നിന്നും രക്ഷപ്പെട്ടിട്ടില്ലെങ്കിൽ ബാക്കിയുള്ളതെല്ലാം അവന് പ്രയാസകരവുമായിരിക്കും." എന്നിട്ടദ്ദേഹം പ്രവാചകൻ നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു. ഖബറിനേക്കാൾ ഭീകരമയത്തും മോശവുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല. (അഹ്‌മദ്, തിർമുദി)
ഖബറിലേക്ക് നടന്നടുക്കുന്ന സഹോദരാ..
ഏതൊരു കാര്യമാണ് ഈ ദുനിയാവിൽ നിന്നെ വഞ്ചിതനാക്കുന്നത്? വിശാലവും സുന്ദരവുമായ നിന്റെ ഭവനവും സ്നേഹമയിയായ സഹധർമ്മിണിയും സന്താനങ്ങളും, അതല്ല, പണിപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ നിന്റെ സമ്പാദ്യവും ഏതു സമയവും നിന്റെ ആജ്ഞകൾ അനുസരിക്കാനും കൽപനകൾ നടപ്പിലാക്കാൻ പാകത്തിലുള്ള പരിചാരകരുമൊക്കെയാണോ?
എങ്കിൽ അറിയുക. നിന്റേതുമാത്രമാണെന്ന് നീ കരുതുന്ന നിന്റെ സഹധർമ്മിണിയോ നിന്റെ കരളിന്റെ കഷ്ണങ്ങളെന്നു നീ കരുതുന്ന നിന്റെ അരുമ സന്താനങ്ങളോ നീ പാടുപെട്ട് അദ്ധ്വാനിച്ച നിന്റെ സമ്പാദ്യമോ നിന്റെ ആജ്ഞാനുവർത്തികളോ ഒന്നും തന്നെ നിന്റെ ഈ യാത്രയിൽ താങ്കളെ അനുഗമിക്കാനുണ്ടാവില്ല. കേട്ടിട്ടില്ലേ, തന്റെ നാലു ഭാര്യമാരിൽ ഒരാളെങ്കിലും തന്റെ ഖബറിലെ ഏകാന്തത്തക്ക് കൂട്ടായി വരുമെന്ന് വിചാരിച്ച് അവരിലോരുത്തരെയും അതിനായി ക്ഷണിച്ച ഒരു രാജാവിനെക്കുറിച്ച് (ഇതാ അത് ഇവിടെ വായിക്കാം)
പ്രിയപ്പെട്ട സഹോദരാ..
പണിതീർന്ന് അതിൽ താമസിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഭൗതികമായ ഒരു വീടിനുവേണ്ടി വലിയ കണക്കു കൂട്ടലുകളും പ്ലാനുകളും തയ്യാറാക്കി അതിനുവേണ്ടി ഒരുക്കങ്ങൾ നടത്തുമ്പോൾ സുനിശ്ചിതമായി ചെന്ന് ചേരാനുള്ള ഈ ഒരു വീടിനെക്കുറിച്ച് അതിലെ രക്ഷക്കു വേണ്ടി വല്ലതും...
മുൻകാല പണ്ഡിതന്മാരിൽ ചിലർ പറയാറുണ്ടായിരുന്നത് നോക്കൂ.
"എല്ലാ ദിവസവും ഭൂമി വിളിച്ചു പറയുമെത്രെ. അല്ലയോ ആദമിന്റെ പുത്രാ.. നീ എന്റെ മുകളിലൂടെ നടക്കുന്നു. പക്ഷെ, നിന്റെ മടക്കം എന്റെ വയറിലേക്കു തന്നെയാണ്. അല്ലയോ ആദമിന്റെ പുത്രാ.. എന്റെ മുകളിൽ വെച്ച് വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നു. എന്നാൽ എന്റെ വയറ്റിൽ വെച്ച് കീടങ്ങളും പുഴുക്കളും നിന്നെ ഭക്ഷണമാക്കും. ചിരിച്ചുകളിച്ച് നീ എനിക്കു മുകളിലൂടെ നടക്കുന്നു. എന്നാൽ അടുത്ത് തന്നെ എന്റെ വയറ്റിൽ വെച്ച് നീ കരയുന്നതാണ്. എത്ര സന്തോഷ ചിത്തനായിക്കൊണ്ടാണ് നീ എനിക്ക് മുകളിലൂടെ നടക്കുന്നത്.. എന്നാൽ അടുത്ത് തന്നെ നിനക്കെന്റെ അകത്തുവെച്ച് ദുഃഖിക്കാവുന്നതാണ്.അല്ലയോ ആദം സന്തതിയേ... ഒരു പാട് തെറ്റുകൾ കൂമ്പാരമായി ചെയ്തുകൊണ്ട് എന്റെ മുകളിലൂടെ നീ നടക്കുന്നു. എന്നാൽ അടുത്തു തന്നെ എന്റെ വയറ്റിൽ വെച്ച് അതിനോക്കെയുള്ള ശിക്ഷ നിനക്കനുഭവിക്കാവുന്നതാണ്.പുതിയ വീടെടുക്കുന്ന ഒരാൾ നിരന്തരം ആ വീട് സന്ദർശിക്കറുണ്ട്. ഖബർ സിയാറത്ത് ചെയ്യാനും ഇന്നല്ലെങ്കിൽ നാളെ താനും മരിച്ച് ഈ വീട്ടിൽ എത്തിച്ചേരുമെന്നുള്ള ഓർമ്മ മനസ്സിൽ പുതുക്കിക്കൊണ്ട് പാഠം ഉൾക്കൊള്ളാനും പ്രവാചകൻ നമ്മെ ഉണർത്തിയിട്ടുണ്ട്. "നിങ്ങൾ ഖബർ സന്ദർശിക്കുക. അത് നിങ്ങളെ മരണത്തെ ഓർമ്മിക്കുന്നതാണ്." (നബിവചനം-മുസ്‌ലിം)
ഖബർ! ഒന്നുകിൽ അത് സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു സ്വർഗ്ഗത്തോപ്പ്. അല്ലെങ്കിൽ നരകത്തിന്റെ അഗാധമായ ഗർത്തങ്ങളിൽ ഒരു ഗർത്തവുമായിരിക്കും. അതുകൊണ്ട് ബുദ്ധിയുള്ളവർക്ക് ചെന്നുകൂടാനുള്ള "ആ" വീടിനുവേണ്ടിയും വല്ലതുമൊക്കെ ചെയ്യാതിരിക്കാനാവില്ല. വല്ലപ്പോഴുമൊക്കെ ആ വീടെടുക്കാനുള്ള ഖബർസ്ഥാൻ ഒന്നു സന്ദർശിക്കാതിരിക്കാനുമാവില്ല.അവിടെ ഒഴിവുള്ള കുറച്ചു സ്ഥാലം .. അത് നമ്മെയും കാത്ത് കിടക്കുകയാണ് വല്ലപ്പോഴും ചെന്നു നോക്കാൻ തോന്നിയാൽ. ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു നോക്കൂക.. ഇങ്ങനെയെങ്ങാനും കേൾക്കുന്നുണ്ടോ എന്ന്.
ആദമിന്റെ പുത്രാ... എന്നെ കണ്ടു മുട്ടുന്നതിനുമുമ്പ് നീ നിന്നോട് കരുണ കാണിക്കുക. അങ്ങനെ നീ നിന്റെ റബ്ബിനെ അനുസരിച്ച് ഈ ജീവിതത്തിനുവേണ്ടി വല്ലതും ഒരുക്കിയാൽ തീർച്ചയായും നിനക്ക് എന്നിൽ നിന്ന് സന്തോഷം ലഭ്യമാകും. അതല്ല, നീ നിന്നോട് തന്നെ കരുണ കാണിക്കാനും നിന്റെ റബ്ബിന്റെ വിധിവിലക്കുകൾ അനുസരിക്കാനും തയ്യാറല്ലെങ്കിൽ ഞാനും നിന്നോട് യാതൊരു കരുണയും കാണിക്കുമെന്ന് നീ പ്രതീക്ഷിക്കേണ്ട. ഓർക്കുക: ഞാൻ പുഴുക്കളുടെ വീടാണ്. പാമ്പും തേളും കീടങ്ങളുമായിരിക്കും നിനക്ക് കൂട്ട്... ഞാൻ അതികഠിനമായ ദു:ഖത്തിന്റെയും വ്യസനത്തിന്റെയും ഭവനമാണ്. അതികഠിനമായ വിശപ്പും ദാഹവും സഹിച്ച് കനത്ത അന്ധകാരത്താലുള്ള ഭയാനകവും ഇടുങ്ങിയതുമായ വിട്...
അതുകൊണ്ട്, ആദമിന്റെ പുത്രാ.. ദുനിയാവ് എന്ന സുന്ദരി നിന്നെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ. ഓർക്കുക. പരലോകത്തേക്കുള്ള ആദ്യപടി ഞാനെത്രെ.
എന്നിൽ നിന്ന് രക്ഷപ്പെടാനായാൽ മറ്റുപ്രയാസഘട്ടങ്ങളൊക്കെ നിനക്ക് തരണം ചെയ്യാനാവും. ആദമിന്റെ പുത്രാ.. ഞാൻ കോപത്തിന്റെ ഭവനമെത്രെ. ചെറിയവരുടെ ചെറുപ്പമോ വലിയവരുടെ വലുപ്പമോ അവരോട് കരുണ കാണിക്കാതിരിക്കാൻ എനിക്ക് തടസ്സമാവില്ല. സ്വന്തത്തോട് കരുണ കാണിച്ച് മുന്നൊരുക്കം നടത്തിയവരോടല്ലാതെ ഒരാളോടും ഞാൻ കരുണ കണിക്കാൻ പോകുന്നില്ല. അതുകൊണ്ട് ഒരുങ്ങുക. മരണം നിങ്ങൾക്ക് തൊട്ടുപിറകിലുണ്ട്... ഓടി രക്ഷപ്പെടാൻ നിങ്ങൾക്കാവില്ല. ഇനി അങ്ങനെ ഒരു ശ്രമം നടത്തി നോക്കാമെന്നാണു ഭാവമെങ്കിൽ നിങ്ങളുയുർത്തുന്ന അടുത്ത സ്റ്റെപ്പ് അത് എന്റെ വയറ്റിലേക്കാവാം
ഓർക്കുക: അല്ലാഹുവിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാന്മാർ പോലും തങ്ങളുടെ ഈ ഖബർ ജീവിതത്തെ ഓർത്ത് ഭയപ്പെടുകയും ഓർത്ത് കരയുകയും ചെയ്തിരുന്നുവെങ്കിൽ സദാ സമയവും കളിയും ചിരിയും തമാശകളുമായി നടന്ന് ഖബറിനെക്കുറിച്ചോ പരലോകത്തെക്കുറിച്ചോ വിചാരണയെക്കുറിച്ചോ ഒന്നും ഓർക്കാതെ സർവ്വ ശക്തനും അദൃശ്യവുമറിയുന്ന റബ്ബിനോട് തെറ്റുകൾ ചെയ്തുകൂട്ടുന്ന നമ്മുടെ സ്ഥിതിയെന്താണ്... ഇതൊക്കെ വായിച്ചിട്ടും ഒരു പുനർ വിചിന്തനത്തിനും ഇങ്ങനെയൊരു ഖബർ ജീവിതത്തിനൊർ തലക്കനം അനുവദിക്കുന്നില്ലെങ്കിൽ ഇതാ ഈ തലയോട്ടിയിലേക്ക് സൂക്ഷിച്ചു നോക്കൂ..
Tuesday, 19 August 2008
എന്തിനാണ് അവള്‍ ചിരിച്ചത് ?
പി ഡി എഫ് ഫോര്‍മാറ്റില്‍ ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്കുക.
അന്നും പതിവുപോലെ ഭരണാധികാരിയുടെ മുറി വൃത്തിയാക്കുകയായിരുന്നു അവള്‍. പട്ടുമെത്തക്കു മീതെ വിരിച്ച പഴയ വിരിപ്പുകള്‍ മാറ്റിയിടുന്നതിനിടയില്‍ മെത്തയിലുരസിയ വിരലുകള്‍...
"ഹാ! എന്തൊരു മാര്‍ദ്ദവത്വം. എന്തൊരു സുഖമായിരിക്കും അതില്‍ കിടന്നുറങ്ങാന്‍..."
ഈ അടുത്ത് വാങ്ങിയ പുതിയ മെത്തയാണ്. പഴയത് കേടുവന്നിട്ടോ പഴകിയിട്ടോ ഒന്നുമല്ല ഇത് വാങ്ങിയിട്ടുള്ളത്. പുതിയ പുതിയ രീതിയിലുള്ളത് കാണുമ്പോള്‍ അങ്ങിനെ വാങ്ങുക തന്നെ. അല്ലെങ്കിലും ഈയിടെ കൊട്ടാരത്തിലുണ്ടാകുന്ന ധൂര്‍ത്ത് അതിരു കടക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാരവിഷയവുമാണ്. മുമ്പുള്ളവരൊക്കെ എത്ര ലളിത ജീവിതം നയിച്ചവരായിരുന്നു. ഓരോന്നോര്‍ത്ത് അവള്‍ പഴയ വിരിപ്പ് മാറ്റി പുതിയതൊരെണ്ണം വിരിച്ചു. 'ഹാ! എത്ര മനോഹരം!' അവള്‍ക്ക് അതിലൊന്ന് ഇരിക്കണമെന്ന് തോന്നി. അങ്ങനെ രണ്ടും കല്‍പിച്ച് അവളതിലിരുന്നു. ഇരുന്നപ്പോള്‍ അതിന്റെ സുഖത്തില്‍ അവള്‍ക്കതിലൊന്ന് കിടക്കാനൊരു മോഹം. പാവം. അതുവരെയുള്ള ജോലി നല്‍കിയ ക്ഷീണവും പരുക്കന്‍ പായയില്‍ കിടന്നു പരിചയമുള്ള അവള്‍ക്ക് ആ പട്ടുമെത്തയുടെ മൃദുലത നല്‍കിയ സുഖവും അറിയാതെ അവളെ ചെറിയൊരു മയക്കത്തിലേക്ക് തള്ളിയിട്ടു. അതാ വരുന്നു ഭരണാധികാരി. പോരേ പൂരം. "എന്ത്? കൊട്ടാരത്തിലെ തൂപ്പുകാരി രാജാവിന്റെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ??" അയാള്‍ കോപം കൊണ്ട് വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അവള്‍ ഞെട്ടിയെഴുന്നേറ്റു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട് അവള്‍ ഭയന്ന് വിറച്ചു. "അത്രക്കായോ? അടിച്ചുതളിക്കാരിക്ക് കേറിക്കിടക്കാനുള്ളതാണോ നാട് വാഴുന്ന ഭരണാധികാരിയുടെ പട്ടുമെത്ത??" ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദനകൊണ്ട് അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടും വായുവില്‍ ഉയര്‍ന്നു താണുകൊണ്ടിരുന്നു.പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. ഇതുവരെ വേദന കൊണ്ട് പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍..??? അയാള്‍ അടി നിര്‍ത്തി. ജ്വലിക്കുന്ന കോപത്തിനിടയിലും അവളുടെ ചിരിയുടെ പൊരുളറിയാന്‍ ജിജ്ഞാസയായി.
"പറയൂ.. എന്തിനാണ് നീ ചിരിച്ചത്?" ഭരണാധികാരി ചോദിച്ചു.
"അത്.. അത്..." അവള്‍ പൂര്‍ത്തിയാക്കാന്‍ മടിച്ചു നിന്നു. "പറയൂ.. എന്താണെങ്കിലും പറയൂ."
അയാള്‍ അവളെ നിര്‍ബന്ധിച്ചു.അവള്‍ പറഞ്ഞുതുടങ്ങി.
"അത്.. ഇത്തിരി നേരം ഈ പട്ടുമെത്തയില്‍ കിടന്ന് സുഖമാസ്വദിച്ചതിന് എനിക്ക് ലഭിച്ച ശിക്ഷ ഇതാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത്തരം പട്ടുമെത്തകളില്‍ കിടന്ന് സുഖമനുഭവിക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ചോര്‍ത്ത് ചിരിച്ചുപോയതാണ്." ഇപ്പോള്‍ കരഞ്ഞത് ഭരണാധികാരിയായിരുന്നു. കാരണം കുറച്ചുമുമ്പ് അദ്ദേഹത്തിന്റെ കൈയ്യിലെ ചമ്മട്ടി അവളിലേല്‍പിച്ച പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അവളില്‍ നിന്നുമുതിര്‍ന്ന ആ വാക്ശരങ്ങള്‍ക്ക്.... ഭരണാധികാരി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക് ബോധോദയമുണ്ടായി. തന്റെ തെറ്റില്‍ മനസ്ഥാപവും. വഴി മാറിയാണ് സഞ്ചാരമെന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ മുറി മാത്രമല്ല മനസ്സും അടിച്ചുവൃത്തിയാക്കിയ ആ തൂപ്പുകാരി പെണ്ണിനോട് അയാള്‍ മാപ്പുപറഞ്ഞു.മനുഷ്യന്‍, സുഖസൗകര്യങ്ങള്‍ വന്നണയുമ്പോള്‍ പലതും മറക്കാറുണ്ട്. നിലയും വിലയുമൊക്കെ വിട്ട് പലതും ചെയ്യാറുമുണ്ട്. അതിലൊന്നാണ് ജീവിത സൗകര്യങ്ങളില്‍ വിശാലതയും സുഭിക്ഷതയുമൊക്കെ കൈവരുമ്പോള്‍ അതു നല്‍കിയ സ്രഷ്ടാവിനെ മറന്നുകൊണ്ട് ധൂര്‍ത്തിലും പൊങ്ങച്ചത്തിലും മുഴുകി ആര്‍ഭാടജീവിതം നയിച്ച് ദൈവകോപത്തിനിരയാക്കുന്ന പ്രവര്‍ത്തികളില്‍ മുഴുകുക എന്നത്. പിശാചിന്റെ സഹോദരങ്ങളാകാന്‍ നല്ല ഒന്നാം തരം യോഗ്യതയായ പൊങ്ങച്ചവും ധൂര്‍ത്തും പക്ഷെ, പലരും അത്ര ഗൗരവുമുള്ള ഒരു സംഗതിയായി കാണാറില്ല എന്നതാണ് സത്യം. മുകളില്‍ കണ്ട കഥയിലെ ഭരണാധികാരിയെപ്പോലെ തന്നെയാണ് ഇക്കാര്യത്തില്‍ നമ്മില്‍ പലരും. മനസ്സ് വൃത്തിയാക്കുന്ന ഒരു തൂപ്പുകാരിയുടെ അഭാവത്തില്‍ നാമത് തിരിച്ചറിയാതെ പോവുന്നു എന്ന് മാത്രം. ഇനി ഉണ്ടായാല്‍ തന്നെ തന്നിലേക്കൊന്ന് തിരിഞ്ഞ് നോക്കി അത് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ് അതവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മനസ്സും സന്നദ്ധതയും നമുക്കുണ്ടാകുമോ? മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ തൂപ്പുകാരി പെണ്ണിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നതും അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി നല്‍കുന്ന അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമൊന്നും ഒരു തെറ്റായ കാര്യമല്ല. പക്ഷെ, എന്ത് വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നതിനോട് സത്യമതം യോജിക്കുന്നില്ല.തനിക്കനുവദിക്കപ്പെട്ടതു മാത്രമേ ഒരു ദൈവവിശ്വാസിക്ക് അനുഭവിക്കാന്‍ പാടുള്ളൂ. അനുവദിക്കപ്പെട്ടതു തന്നെയും അനുഭവിക്കുന്നതിനെ സംബന്ധിച്ച് അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നു് ഉറച്ചു വിശ്വസിക്കേണ്ടവനാണ് ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി. പക്ഷെ, പലപ്പോഴും ഈയൊരു യാഥാര്‍ത്ഥ്യം വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ പാടേ വിസ്മരിക്കുന്നതായാണ് അനുഭവങ്ങള്‍. എങ്ങിനെയെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ഇന്ന് മറ്റുള്ളവരെപ്പോലെ വിശ്വാസികളെന്നവകാശപ്പെടുന്നവരുടെയും ജീവിത രീതി. അതുകൊണ്ട് തന്നെ നേരും നെറിയുമൊന്നും അതിനിടയില്‍ വിഷയമേ അല്ല. മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള ഈ വികലമായുള്ള കാഴ്ചപ്പാടുകളാണ് ഇന്ന് സമൂഹത്തില്‍ അരങ്ങുതകര്‍ക്കുന്ന സകലവിധ അധാര്‍മ്മികതകളുടെയും മൂല കാരണം. വ്യക്തമായ ലക്ഷ്യത്തോടെ മാന്യനായ മനുഷ്യനായി ജീവിക്കുന്നതിനുപകരം എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കുക ജീവിച്ചു തീര്‍ക്കുക എന്നാവുമ്പോള്‍ അവിടെ പല ധാര്‍മ്മിക മൂല്യങ്ങളും തകര്‍ന്നു വീഴാതിരിക്കില്ല. താനാരാണെന്നും താനെന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നും തന്റെ ജീവിതലക്ഷ്യം എന്താണെന്നും മനസ്സിലാക്കാതെ സമൂഹത്തില്‍ തന്റെ സ്റ്റാറ്റസ് കീപ്പ് ചെയ്യാനും പൊങ്ങച്ചത്തിനും കാലികളെപ്പോലെ വെറും തിന്നാനും കുടിക്കാനും രമിക്കാനും അടിച്ചുപൊളിക്കാനുമൊക്കെ മാത്രമായി ജീവിതം മാറുമ്പോള്‍ അവിടെ നേരുകള്‍ക്കും നെറികള്‍ക്കും പ്രസക്തിയില്ലാതാവുന്നു. "ഇന്നത്തെക്കാലത്ത് അതൊക്കെ നോക്കാന്‍ നിന്നാല്‍ .." "ജീവിച്ചു പോകേണ്ടേ.." "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം നോക്കി തിന്നേണ്ടേ..." എന്നൊക്കെ പറഞ്ഞാണ് പലരും മതപരമായി തെറ്റാണെന്ന് സ്വയം ബോധ്യമുള്ള കാര്യങ്ങളെ നിസ്സാരവല്‍ക്കരിച്ച് ന്യായീകരിക്കാറ്. ഇവിടെയാണ് യഥാര്‍ത്ഥ ദൈവത്തിലും മരാണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാകുന്നത്. അവനെ സംബന്ധിച്ചിടത്തോളം ചേരയുടെ നടുക്കഷ്ണത്തിന് വേണ്ടി കൈനീട്ടും മുമ്പ് ചേര തനിക്ക് തിന്നാന്‍ അനുവദിക്കപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കാലഘട്ടത്തിനും അവസരത്തിനുമനുസരിച്ച് തന്റെ ആദര്‍ശവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും മാറ്റുന്നവനല്ല ഒരു വിശ്വാസി. ജീവിച്ചു പോകേണ്ടേ എന്ന ചിന്തയേക്കാള്‍ മരിച്ചുപോവണമല്ലോ എന്നതാണവന്റെ മുമ്പിലെ വിഷയം. അതുകൊണ്ട് തന്നെ "അഘോഷിക്കൂ ഓരോ നിമിഷവും" എന്നതുപോലുള്ള വര്‍ത്തമാനകാല സന്ദേശങ്ങള്‍ അവനുള്‍ക്കാനാവില്ല. അതെ അവനുമുമ്പില്‍ മരണാനന്തര ജീവിതമെന്ന യാഥാര്‍ത്ഥ്യം പലപരിമിതികളും നിശ്ചയിക്കുന്നു. താന്‍ ചെയ്യുന്ന തെറ്റുകളും പാപങ്ങളും മാത്രമല്ല താനനുഭവിക്കുന്ന സുഖാനുഗ്രഹങ്ങള്‍ വരെ അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന വിശ്വാസമാണ് അവനെ നയിക്കുന്നത്.
ഒരിക്കല്‍ നബി തിരുമേനിയും അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരും വളരെ വിശന്നു വലഞ്ഞ ഒരവസരത്തില്‍ ഒരു അന്‍സാരി അവരെ സല്‍ക്കരിക്കുകയുണ്ടായി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി ഇങ്ങിനെ പറഞ്ഞു: "തീര്‍ച്ചയായും ഖിയാമത്തുനാളില്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍ നിന്ന് വിശപ്പാണ് നിങ്ങളെ പുറത്താക്കിയത്. എന്നിട്ട് നിങ്ങള്‍ക്ക് ഇത് (സല്‍ക്കാരം) ലഭിക്കാതെ മടങ്ങേണ്ടി വന്നില്ല.ഇത് അല്ലാഹു നല്‍കിയ സുഖാനുഗ്രഹമാകുന്നു. (മുസ്‌ലിം)വിശ്വാസികള്‍ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട ഒരു സംഗതിയിലേക്ക് മുകളിലെ സംഭവം വിരല്‍ ചൂണ്ടുന്നു. കത്തിജ്വലിക്കുന്ന നരകം കണ്‍മുമ്പില്‍ ഹാജരാക്കപ്പെട്ട് ഇഹത്തില്‍ വെച്ച് മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാസുഖ സൗകര്യങ്ങളെക്കുറിച്ചും അതെങ്ങിനെ കിട്ടി എന്തില്‍ വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു.
"തീര്‍ച്ചയായും, കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഇസ്രാഅ്:36)
പ്രവാചകന്‍ പറഞ്ഞു: അഞ്ചുകാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്ത് നാളില്‍ ആദമിന്റെ പുത്രന്റെ കാല്‍ പാദങ്ങള്‍ വിചാരണ സ്ഥലം വിട്ടുനീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെപ്പറ്റി. അത് എങ്ങിനെ വിനിയോഗിച്ച് തീര്‍ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത് എന്തില്‍ നശിപ്പിച്ചുവെന്നും അവന്റെ ധനത്തെപ്പറ്റി അത് എവിടെനിന്ന് സമ്പാദിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും അവന് അറിയാവുന്ന കാര്യത്തില്‍ അവന്‍ എന്ത് പ്രവര്‍ത്തിച്ചുവെന്നും. (തിര്‍മുദി)
അല്ലാഹുവിനെ ഭയപ്പെടുന്ന മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഏതൊരാളെയും ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ് മുകളിലെ സംഭവവും അല്ലാഹുവിന്റേയും അവന്റെ പ്രവാചകന്റേയും വചനങ്ങളും.വിശപ്പിന്റെ കാഠിന്യത്താല്‍ ഇരിക്കപ്പൊറുതിയില്ലാതെ വീട് വിട്ടിറങ്ങിയ പ്രവാചകന്‍ വഴിക്കു വെച്ച് അതേ പ്രശ്നത്താല്‍ പുറത്തിറങ്ങിയ തന്റെ സഖാക്കളെ കണ്ട് മുട്ടുകയും അവരെകൂട്ടി ഒരു അന്‍സാരിയുടെ വീട്ടില്‍ ചെന്ന് അവിടെ വെച്ച് വയറ് നിറച്ചൊന്ന് ഭക്ഷണം കഴിച്ചതിനെ സംബന്ധിച്ച് പോലും നാളെ അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം പറയേണ്ടി വരുമെങ്കില്‍ ജീവിതത്തില്‍ അല്ലാഹു നമുക്ക് നല്‍കിയ എത്ര എത്ര അനുഗ്രഹങ്ങള്‍ക്ക് നാം കണക്ക് പറയേണ്ടിവരും???
വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്‍ നമ്മുടെ പൂര്‍വ്വീകര്‍ക്ക് അത്യപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്നത്തെ തലമുറക്ക് ഓരോ വൈകുനേരവും എന്താണ് കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ് കഴിക്കേണ്ടതെന്നും അറിയാത്തതിലാണ് വിഷമം. ലോകത്തിന്റെ പലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മനുഷ്യന്‍ കേഴുമ്പോള്‍ ആര്‍ഭാട കല്യാണങ്ങള്‍ക്കും മാമൂല്‍ സദ്യകള്‍ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ് ധൂര്‍ത്തടിക്കുന്നത്. ഒരാഴ്ചയില്‍ ഏഴു ദിവസങ്ങളില്‍ ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്‍ കാണുമ്പോള്‍ വീണ്ടും വീണ്ടും പുതിയത് വാങ്ങി അലമാര നിറക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്രയോ പേര്‍. മൊബൈല്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കം. ഒരു അത്യാവശ്യം എന്നതിലുപരി മറ്റുപലതിനുമല്ലേ ഇന്നു പലരും അത് വാങ്ങുന്നത്? കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ വരെ ആവശ്യമില്ലെങ്കിലും ബ്ലൂടൂത്തും ഡബിള്‍ ക്യാമറയും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ഒരു മോബൈല്‍ ഫോണ്‍ വാങ്ങുന്നതും ലാപ്ടൊപ്പ് വാങ്ങുന്നതുമൊക്കെ ജീവിതത്തിലെ ഒരു ലക്ഷ്യമായി കാണുന്നത് വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അതുപോലെ തന്നെയാണ് വാഹനത്തിന്റെ കാര്യത്തിലായാലും വീടുവെക്കുന്ന കാര്യത്തിലായാലുമൊക്കെ. അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്‍ തങ്ങളുടെ ചുറ്റുപാടുകളോട് മല്‍സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ് ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്. പക്ഷെ, അതെല്ലാം ഏതുവരെ???
സ്രഷ്ടാവായ അല്ലാഹു തന്നെ പറഞ്ഞതുപോലെ: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും. നിസ്സംശയം, നിങ്ങള്‍ പിന്നീട് അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (വി. ഖുര്‍ആന്‍)
അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്‍ മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട് മല്‍സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്‍ക്ക് സ്രഷ്ടാവിനോട് നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്‍ ശവകുടീരത്തില്‍ തനിക്കായി തയ്യാറാക്കപ്പെട്ട് കുഴിമാടം സന്ദര്‍ശിക്കാതിരിക്കാനാവില്ലല്ലോ. ചിരിയുടേയും കളിയുടേയും ആരവങ്ങള്‍ക്കിടയില്‍ ആര്‍ക്കറിയാം അടക്കം ചെയ്യുന്ന ആറടി മണ്ണിനുതാഴെ കാത്തിരിക്കുന്നത് നരകക്കുഴിയല്ലെന്ന്...
Tuesday, 22 July 2008
70,000 ഡിഗ്രി ചൂടോ ?!
Wednesday, 9 July 2008
അര ബക്കറ്റ് വെള്ളം കൊണ്ട്...
ജോലി കഴിഞ്ഞ് എത്തിയതേയുള്ളൂ. ഒന്നു കുളിക്കണം. ഭക്ഷണം കഴിച്ച് പത്രങ്ങളൊക്കെയൊന്ന് കണ്ണോടിക്കണം. പിന്നെ മെയിലുകള്‍ ചെക്കുചെയ്ത് അവക്കുള്ള മറുപടി അയക്കണം. ഓ.... ഇന്നു ടി.വിയില്‍ നല്ലൊരു അടിപൊളി പ്രോഗ്രാമുമുണ്ട്. അയാള്‍ തോര്‍ത്തുമുണ്ടുമെടുത്ത് ബാത്ത്‌റൂമിലേക്ക് നടക്കുന്നതിനിടയില്‍ വാതിലിലാരോ മുട്ടി. ചെന്ന് വാതില്‍ തുറന്നു. കൈയില്‍ ഓരോ കീസും തൂക്കിപ്പിടിച്ച് രണ്ടുമൂന്ന് ചെറുപ്പക്കാര്‍.
"അസ്സലാമു അലൈക്കും വറഹ്‌മത്തുള്ളാഹ്...
"അവരില്‍ ഒരാള്‍ സലാം പറഞ്ഞു.
"വ അലൈക്കുമുസ്സലാം. ഇവിടെയാരുമില്ലല്ലോ" ഏതോ പിരിവുകാരാണെന്ന് കരുതി അവരെ എളുപ്പത്തില്‍ ഒഴിവാക്കുവാനായി അയാള്‍ സലാം മടക്കിക്കൊണ്ടു പറഞ്ഞു.
"അതു സാരമില്ല. നിങ്ങളുണ്ടല്ലോ അതുമതി. നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഞങ്ങളധികം ബുദ്ധിമുട്ടിക്കുന്നില്ല. ഇതാ നല്ല ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍"
"ഓ... വേണ്ട വേണ്ട.. എവിടെ അതിനൊക്കെ നേരം. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് തന്നെ സമയമില്ല."
"ഇനി വായിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ നല്ല പ്രസംഗങ്ങളുടെ സീഡികളുമുണ്ട്."
"വേണ്ട. ഒന്നും വേണ്ട. വെറുതെ വാങ്ങി വെച്ചിട്ടെന്താ.."
"പൈസ മുടക്കി വാങ്ങണമെന്നില്ല സഹോദരാ.. ഞങ്ങളുടെയടുക്കല്‍ മൊബൈല്‍ ലൈബ്രറിയുണ്ട്. കേട്ടിട്ട് തിരിച്ചു തന്നാല്‍ മതി."
"ഓ.. ഇതൊരു ശല്യമായല്ലോ.. അയാള്‍ കുറച്ചു ശബ്ദമുയര്‍ത്തി പറഞ്ഞു.:" ഞാന്‍ പറഞ്ഞില്ലേ.. എനിക്കെന്റെ മറ്റുകാര്യങ്ങള്‍ക്കുതന്നെതന്നെ സമയമില്ലെന്ന്. പ്ലീസ് . എനിക്ക് വേറെ ജോലിയുണ്ട്." "ക്ഷമിക്കണം സുഹൃത്തെ, നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്നറിയാം. ഞങ്ങളുടേതും....പക്ഷെ, നമുക്കീ സമയവും സൗകര്യവുമൊക്കെ നല്‍കുന്ന ഒരാളുണ്ടല്ലോ. അവനെക്കുറിച്ചറിയാനും അവന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കാനുമൊക്കെ കുറച്ചു സമയം ഏതു തിരക്കിനിടയിലും നാം കണ്ടെത്തുന്നത് നല്ലതാണ്. കാരണം ഏതുസമയത്തും അവന്‍ നല്‍കിയ ഈ സമയവും സൗകര്യവുമൊക്കെ പിന്‍വലിക്കാമല്ലോ. സമയം നമ്മെ തേടി വരില്ല. വേണമെന്നുവിചാരിച്ചാല്‍ ഏതുതിരക്കിനിടയിലും നമ്മുടെ അത്യാവശ്യങ്ങള്‍ക്ക് സമയമുണ്ടാക്കാം. ഒരു ഉദാഹരണത്തിന് നാം കളിച്ചുകൊണ്ടിരിക്കെ പൈപ്പിലെ വെള്ളം തീരുന്നു. സാധാരണ രണ്ടുബക്കറ്റ് വെള്ളം കൊണ്ട് കുളിക്കാറുള്ള നമ്മുടെ മുമ്പില്‍ കഷ്ടിച്ചു അരബക്കറ്റ് വെള്ളം മാത്രം. നാമാകട്ടെ, ശരീരമാസകലം സോപ്പ് തേച്ചുനില്‍ക്കുകയും. കാത്തിരിന്നിട്ട് കാര്യമില്ലെന്നറിയുന്ന നാം ആ അരബക്കറ്റ് വെള്ളം കൊണ്ട് വളരെ നന്നായ്‌ഇ കുളിക്കാന്‍ ശ്രമിക്കും. ശരിയല്ലേ. അതുപോലെ ഏതു തിരിക്കിനിടയിലും വേണമെന്നു വിചാരിച്ചാല്‍ നമുക്ക് സമയമുണ്ടാക്കാം. ഏതായാലും നമ്മുടെ ജീവിതത്തിരക്കിനിടയില്‍ നമ്മുടെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം സമയം കാണാതെ പോകുന്നത് കഷ്ടമാണ്. ഇതിരിക്കട്ടെ. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഒരൊഴിവുകിട്ടിയാല്‍ ഉപകാരപ്പെട്ടെങ്കിലോ.."
" അതുവരെ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് അയാള്‍ക്ക് ഒരു ലഘുലേഖ നല്‍കി. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. "അസ്സലാമു അലൈക്കും വ റഹ്‌മത്തുള്ളാഹ്..."
"വ അലൈക്കുമുസ്സലാം.." അയാള്‍ വാതില്‍ കൊട്ടിയടച്ചു. "പാവങ്ങള്‍. .. ഈ കാലത്തുമുണ്ടോ ഇങ്ങനെ കുറേ കൂട്ടര്‍.. ശല്യങ്ങള്‍ ഒഴിവായിക്കിട്ടി" എന്നു പിറുപിറുത്തുകൊണ്ട് കുളിക്കാനായി ബാത്ത് റൂമിലേക്ക് നടന്നു. ഒരു മുളിപ്പാട്ടും പാടി കുളിയാരംഭിച്ചു. ബക്കറ്റില്‍ പിടിച്ചുവെച്ചിരുന്ന തണുത്ത വെള്ളമെടുത്ത് കോരിയൊഴിച്ച് ശരീരം നനനച്ചു സോപ്പുതേക്കുമ്പോള്‍ അയാള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഉദാഹരണം ഓര്‍ത്തുപോയി. "അല്ല, അങ്ങിനെയെങ്ങാനും സംഭവിച്ചലോ? " അയാള്‍ മറ്റൊരു ബക്കറ്റ് എടുത്ത് അത് പൈപ്പിനുചുവട്ടില്‍ വെച്ചു. ടാപ്പ് തിരിച്ചു. "മൈ ഗോഡ്.. ഇതെന്തൊരല്‍ഭുതം. ഒരു തുള്ളി വെള്ളം പോലും പൈപ്പിലില്ല. സാധാരണ വെള്ളം ഇല്ലാതിരിക്കുന്ന ഒരവസ്ഥ ഉണ്ടാവാറില്ലല്ലോ. ഇന്ന് എന്ത് പറ്റി." അയാള്‍ വീണ്ടും ടാപ്പ് തിരിച്ചുകൊണ്ടിരുന്നു. "ഇനിയിപ്പോള്‍ എന്തുചെയ്യും.? ഇതിപ്പോള്‍ അയാള്‍ പറഞ്ഞതുപോലെത്തന്നെയായല്ലോ.?! സാധാരണ താന്‍ എത്ര ബക്കറ്റ് വെള്ളം കൊണ്ടാണ് കുളിക്കാറ് എന്നുതന്നെ അറിയില്ല. മതിവരുവോളം മുക്കിയൊഴിക്കും. ബക്കറ്റിലെ പകുതി വെള്ളവും താന്‍ ഇതിനകം തീര്‍ക്കുകയും ചെയ്തു. ഛെ.. താന്‍ ഇതെന്തൊരു പണിയാണ് കാണിച്ചത്. സാധാരണ ഇങ്ങിനെയൊരു പ്രശ്നം ഇല്ലാത്തതിനാല്‍ മുന്‍കൂട്ടി വെള്ളം പിടിച്ചുവെച്ചതുമില്ല. ഏതായാലും ഈ അവസ്ഥയിലായതിനാല്‍ ഉള്ള വെള്ളം കൊണ്ട് കുളി പൂര്‍ത്തിയാക്കുക തന്നെ. ഓരോ തുള്ളി വെള്ളവും അയാള്‍ വളരെ കരുതലോടെ ഉപയോഗിച്ചു. തന്റെ കുളി പൂര്‍ത്തിയാക്കി ബാത്ത് റൂമിനു പുറത്ത് കടന്നു. ഓ... ബാത്ത് റൂമില്‍ കുറച്ചധികം സമയം പോയി. അയാള്‍ ടി.വി. ഓണ്‍ ചെയ്തു. അടുക്കളയില്‍ പോയി ഭക്ഷണം എടുത്തുകൊണ്ടുവന്നു. പേപ്പര്‍ വിരിച്ച് അതിലിരുന്നു. വലത്തേ കൈകൊണ്ട് ചോറുതിന്നുന്നതിനിടയില്‍ മറ്റേ കൈകൊണ്ട് റിമോട്ട് കണ്‍ട്രോളിലെ ബട്ടണമര്‍ത്തി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടക്ക് പലതും കണ്ടു, കേട്ടു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് പാത്രം കഴുകി വെക്കുന്നതിനിടയില്‍ നെഞ്ചിന്റെ ഇടതുഭാഗത്ത് എന്തോ ഒരു വേദനപോലെ. അത്ര കാര്യമാക്കിയില്ല. പക്ഷെ, റൂമിലെത്തിയപ്പോഴേക്കും വേദന കൂടി വരുന്നതുകണ്ടപ്പോള്‍ അയാള്‍ക്ക് ആധിയായി. നീണ്ടുനിവര്‍ന്ന് കുറച്ചുനേരം കിടന്നുനോക്കി. വല്ലാത്തൊരു അസ്വസ്ഥത.. വെച്ചുകൊണ്ടിരിക്കുന്നത് അത്ര ഗുണകരമാവില്ല എന്ന് തോന്നി. ഡോക്ടറുടെ തിരിച്ചും മറിച്ചുമൊക്കെയുള്ള പരിശോധനയും നഴ്സിനോട് ഈസീജിയെടുക്കാന്‍ പറയുന്നതുമൊക്കെ കേട്ടപ്പോള്‍ കാര്യം അത്ര പന്തിയല്ലെന്ന് അയാള്‍ക്ക് തോന്നി. അതിന്റെ റിസല്‍ട്ട് തിരിച്ചും മറിച്ചും നോക്കിയിട്ട് നഴ്സുമായി കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നതും കൂടി കണ്ടപ്പോള്‍ അയാളുടെ ഭയം വര്‍ദ്ധിച്ചു.
"കുടുംബം ഇവിടെയുണ്ടോ?"
നഴ്സ് അടുത്തുവന്നു ചോദിച്ചു."ഇല്ല. ഇപ്പോള്‍ നാട്ടിലാണ്."
"ബന്ധുക്കളായി മറ്റാരെങ്കിലും?""ഇല്ല. ... എന്താണ് സിസ്റ്റര്‍???"ചെറിയൊരു ഓപ്പറേഷന്‍ വേണ്ടിവരും."
"ഓപ്പറേഷന്‍ ? എനിക്കോ?? എന്തിന്???
* * * *
നാളെയാണ് ഓപ്പറേഷന്‍. ഓരോന്നോര്‍ത്ത് കിടക്കുമ്പോള്‍ ഒരു പ്രത്യേക വികാരം അയാളെ പിടികൂടാന്‍ തുടങ്ങി. ഓപ്പറേഷനുമുമ്പ് തന്റെ ബോധം കെടുത്തും. പിന്നീട്....നെഞ്ചുപിളര്‍ന്ന്... എല്ലാം കഴിഞ്ഞ്.. ആ ബോധമെങ്ങാനും തിരിച്ചുവന്നില്ലെങ്കില്‍... അനിനെയെങ്ങാനും സംഭവിച്ചാല്‍.. ഇത്ര ചെറുപ്പത്തിലേ..... താന്‍ മരിച്ചാല്‍... തന്റെ കുടുംബം... കുട്ടികള്‍...
അതൊലൊക്കെയുപരി, ഖബര്‍, വിചാരണ... പിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പ്... അതിനൊന്നും വേണ്ടി താന്‍ ഒന്നും ഒരുക്കിയിട്ടില്ല. എന്തിന് അക്കാര്യങ്ങളെക്കുറിച്ചൊന്നും താന്‍ ഇതുവരെ ചിന്തിക്കാന്‍ പോലും...താന്‍ ഹോസ്പിറ്റലില്‍ വരുന്നതിനുമുമ്പ് റൂമില്‍ വന്ന ആ ചെറുപ്പക്കാരില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സിലൂടെ തികട്ടി വന്നു. അയാള്‍ തന്റെ കയ്യില്‍ തന്ന ഒരു നോട്ടീസിനെക്കുറിച്ച് അയാള്‍ക്കോര്‍മ്മവന്നു. അത് താന്‍ എവിടെയാണ് വെച്ചത്? തന്റെ ഷര്‍ട്ടിന്റെയും പാന്റിന്റെയും ഒക്കെ പോക്കറ്റുകളില്‍ തപ്പിനോക്കി. പാന്റിന്റെ പിന്‍പോക്കറ്റുകളിലൊന്നില്‍ അശ്രദ്ധമായി ചുരുട്ടിമടക്കിയ നിലയില്‍ അതുണ്ടായിരുന്നു. അയാള്‍ അതു നിവര്‍ത്തി വായിച്ചു.
" സഹോദരാ..ജീവിതം നശ്വരമാണ്. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷവും നീ നിന്റെ ആ നശ്വരജീവിതത്തിലെ സമയം പിന്നിട്ട് മരണത്തോടടുക്കുന്നു. മനുഷ്യജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യമുണ്ട്. ലോകത്തെ ഇതരജീവികളില്‍ നിന്ന് മനുഷ്യന് മാത്രം വിശേഷബുദ്ധി നല്‍കി ദൈവം അവനെ അനുഗ്രഹിച്ചത് അതുകൊണ്ടാണ്. തന്റെ ജീവിതത്തെക്കുറിച്ച്
"അവന്റെ ആയുഷ്കാലത്തെ സമ്പന്ധിച്ചും അതെങ്ങിനെയാണ് അവന്‍ കഴിച്ചുകൂടിയതെന്നും അവന്റെ യുവത്വം എങ്ങിനെയാണ് ചെലവഴിച്ചതെന്നും അവന്റെ ധനം എങ്ങിനെ സമ്പാധിച്ചുവെന്നും അതെങ്ങിനെ ചെലവഴിച്ചുവെന്നും അവന്‍ മനസ്സിലാക്കിയ കാര്യങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തിച്ചുവെന്നും കണക്ക് ബോധിപ്പിക്കാതെ നാളെ ഒരാളുടെയും കാല്‍പാദങ്ങള്‍ ദൈവസന്നിധിയില്‍ നിന്ന് മുന്നോട്ട് നീങ്ങുക സാധ്യമല്ല. " (നബിവചനം)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇവയെക്കുറിച്ചൊന്നും ഓര്‍ക്കാന്‍ സമയം കിട്ടാത്ത മനുഷ്യന്‍ പിന്നീട് ഓര്‍ക്കുന്ന ഒരു സമയമുണ്ട്. നശ്വരമായ ഈ ജീവിതം അവസാനിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ . അപ്പോഴവന്‍ അതേക്കുറിച്ച് കെഞ്ചുന്നതിനെക്കുറിച്ച് പരിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:
"അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ അവന്‍ പറയും. 'എന്റെ രക്ഷിതാവേ.. ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യങ്ങളില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്ക വിധം എന്നെ ഒന്ന് തിരിച്ചയക്കേണമേ.' 'ഒരിക്കലുമില്ല. അത് അവന്‍ പുലമ്പിക്കൊണ്ടിരിക്കുന്ന വെറും വര്‍ത്തമാനം മാത്രം."(ഖുര്‍ആന്‍:23:100)
............................................
തുടര്‍ന്നുവായിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇത്രയും കാലം താന്‍ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ പോയതില്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത കുറ്റബോധവും സങ്കടവുമൊക്കെ തോന്നി. തന്റെ കഴിഞ്ഞുപോയ ജീവിതം..... അയാള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ... ഇല്ല. മേല്‍ ചോദ്യങ്ങളില്‍ ഒന്നിനുപോലും തൃപ്തികരമായ മറുപടി പറയാന്‍ തനിക്കാവില്ല. അതിനര്‍ത്ഥം ഞാ നരകാവകാശികളി..... എങ്കില്‍ ... അയാള്‍ക്ക് നിയന്ത്രണം വിട്ടുപോയി...
* * * *
നഴ്സ് ഒരു പേപ്പറുമായി അടുത്തുവന്ന് അയാള്‍ക്ക് നേരെ നീട്ടി. കൂടെ ഒരു പേനയും. "വായിച്ചുനോക്കി ഒപ്പിട്ടു തരിക." അയാള്‍ അത് വാങ്ങി വായിച്ചുനോക്കി
..........................
ഉരുണ്ടുകൂടിയ കണ്ണീര്‍ കണങ്ങങ്ങള്‍ അതില്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്നു. നിമിഷങ്ങള്‍..."സമയത്തിന്റെ വില അയാള്‍ ശരിക്കും അറിയുകയായിരുന്നു."
"അല്ലാഹുവേ... ഇതില്‍ നീ എന്നെ മരിപ്പിക്കരുതേ... റബ്ബേ.. ഞാന്‍ ... ഞാന്‍ കൂടുതലായൊന്നും നിന്നോട് ചോദിക്കുന്നില്ല. എന്റെ തെറ്റ് എനിക്ക് ബോധ്യമായി. ഒരു ദിവസമെങ്കിലും ശരിയായ മുസ്ലിമായി ജീവിക്കാനും എന്റെ തെറ്റുകളില്‍ നിന്ന് തൗബ ചെയ്ത് മടങ്ങാനുമുള്ള സമയം മാത്രം..."സഹോദരാ... വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കാനിരിക്കുന്ന അയാളുടെ കാര്യത്തെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടുന്നതിനേക്കാള്‍ കുറച്ചുനേരമെങ്കിലും അയാളുടെ സ്ഥാനത്ത് നമ്മെ സങ്കല്‍പ്പിച്ച് നമ്മെക്കുറിച്ചാശങ്കപ്പെടുന്നതാവും നല്ലത്. നൈമിഷികം, നശ്വരം എന്നൊക്കെയരിഞ്ഞിട്ടും ചുറ്റുപാടും നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെയത് നിരന്തരം ബോധ്യപ്പെടുത്തിയിട്ടും തികച്ചും ഒരു പരീക്ഷണമായ ഈ ദുനിയാവിലെ ജീവിതത്തിനുവേണ്ടി അനശ്വരമായ പരലോക ജീവിതം നഷ്ടപ്പെടുത്തുന്നവനേക്കാള്‍ നിര്‍ഭാഗ്യവാന്‍ മറ്റാരാണ്?അല്ലാഹുവിന്റെ വാക്കുകള്‍ എത്ര ശരി.: "തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു. (വി. ഖുര്‍ആന്‍: 76:27)
സ്വന്തത്തെ ഇടക്ക് വിചാരണ നടത്തുകയും മരണാനന്തര ജീവിതത്തിനുവേണ്ടി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നവനാണ് ബുദ്ധിമാനും ദീര്‍ഘവീക്ഷണമുള്ളവനും. എന്നാല്‍ തന്റെ ദേഹേച്ഛകളെ പിന്‍ പറ്റുകയും അല്ലാഹുവിനെക്കുറിച്ച് വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവന്‍ വിഡ്ഢിയും ദീര്‍ഘവീക്ഷണമില്ലാത്തവനും ദൗര്‍ഭാഗ്യവാനുമെത്രെ. ദൈവം നല്‍കിയ ജീവിതത്തെ നന്മകള്‍ ചെയ്ത് ധന്യമാക്കി ജീവിത ലക്ഷ്യത്തെക്കുറിച്ചറിഞ്ഞ് ശാശ്വത നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. പരമകാരുണ്യകന്‍ അനുഗ്രഹിക്കട്ടെ.
Tuesday, 1 July 2008
നിങ്ങളുടെ ആദ്യഭാര്യയുടെ സ്ഥിതിയെന്ത്?
അതിനു നിങ്ങള്‍ക്ക് ഒന്നിലധികം ഭാര്യമാരില്ലെന്നോ?
ഒരു ഭാര്യ തന്നെയില്ലെന്നോ?
മറുപടി പറയുന്നതിനുമുമ്പ് ഈ കഥയൊന്നു വായിക്കുക.
ഒരു രാജാവിന് നാലു ഭാര്യമാരുണ്ടായിരുന്നു. നാലാമത്തെ ഭാര്യയെ അയാള്‍ ഭ്രാന്തമായി സ്നേഹിച്ചു.അവളെ തൃപ്തിപ്പെടുത്താന്‍ എന്തു ചെയ്യാനും അയാള്‍ ഒരുക്കമായിരുന്നു. മൂന്നാം ഭാര്യയെയും അയാള്‍ അതിയായി സ്നേഹിച്ചിരുന്നുവെങ്കിലും ഏതു സമയവും അവള്‍ തന്നെ ഒഴിവാക്കി മറ്റാരുടെയെങ്കിലും കൂടെ പോയിക്കളയുമോ എന്നയാള്‍ ശങ്കിച്ചിരുന്നു. എന്തെങ്കിലും പ്രയാസങ്ങളോ ആവശ്യങ്ങളോ നേരിടുമ്പോള്‍ മാത്രമായിരുന്നു അയാള്‍ തന്റെ രണ്ടാം ഭാര്യയെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും അവള്‍ അയാളെ പരിചരിക്കുന്നതിലും പ്രയാസഘട്ടങ്ങളില്‍ അയാളോടൊപ്പം നില്‍ക്കുന്നതിലും സദാ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആദ്യഭാര്യയെ അയാള്‍ പാടേ അവഗണിച്ച മട്ടായിരുന്നു.അവള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല അവള്‍ക്ക് നല്‍കേണ്ടിയിരുന്ന അവകാശങ്ങള്‍പോലും അയാള്‍ വകവെച്ചുകൊടുക്കാറില്ലായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവള്‍ രാജാവിനെ അങ്ങേയറ്റം സ്നേഹിക്കുകയും ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയും ചെയ്തുപോന്നു.
കാലങ്ങള്‍ കടന്നുപോയി. രാജാവിനു വയസ്സായി. രോഗമായി. തന്റെ മരണമടുത്തുവെന്ന് രാജാവിനുതോന്നി. അയാള്‍ ചിന്തിച്ചു. എനിക്കിപ്പോള്‍ നാലുഭാര്യമാരുണ്ടല്ലോ. പിന്നെ ഞാന്‍ എന്തിന് ഏകനായി എന്റെ ഖബറില്‍ കഴിച്ചുകൂട്ടണം. അവരില്‍ ആരെങ്കിലും തന്റെ കൂടെ വരാതിരിക്കുമോ?
അയാള്‍ അതുവരെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന തന്റെ നാലാം ഭാര്യയോടു ചോദിച്ചു. "നിന്റെ ഏതാഗ്രഹവും ഞാന്‍ സാധിപ്പിച്ചുതരികയും നിന്റെ ആവശ്യങ്ങളൊക്കെയും നിറവേറ്റിത്തരികയും ചെയ്തിട്ടുണ്ട്. ഞാന്‍ മരിച്ചാല്‍... എന്റെ ഖബറില്‍ ഞാന്‍ ഒറ്റക്കാവും. ഓ.. അതോര്‍ക്കാന്‍ കൂടി വയ്യ.. ആ ഏകാന്തതക്ക് കൂട്ടായി നീയും എന്റെ കൂടെ വരണമെന്നാണ് എന്റെ ആഗ്രഹം.''
"അസംഭവ്യം... അസാധ്യം.." യാതൊരു കനിവോ ദയവോ രാജാവിനോട് കാണിക്കാന്‍ നില്‍ക്കാതെ അവള്‍ ഉടനടി അവിടെ നിന്നും സ്ഥലം വിട്ടു.
അയാള്‍ തന്റെ മൂന്നാം ഭാര്യയെ വിളിപ്പിച്ചു. അവളോട് പറഞ്ഞു.
" ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ സ്നേഹിച്ചിട്ടുണ്ട്. എന്റെ ഖബറിലെ ഏകാന്തതക്ക് ഒരു കൂട്ടായി നീയും എന്റെ കൂടെ...." "ഏയ്, ഇല്ല രാജാവേ.... ജീവിതം അതെത്ര സുന്ദരമാണ്. താങ്കള്‍ മരിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഇവിടം വിടും. മറ്റൊരു കല്ല്യാണം കഴിക്കും. അയാളോടൊത്ത് സുഖമായി കഴിയും.."
അയാള്‍ പ്രതീക്ഷയോടെ തന്റെ രണ്ടാം ഭാര്യയെ വിളിപ്പിച്ചു. അവളെങ്കിലും തന്നെ സഹായിക്കുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. "നീ എനിക്കുവേണ്ടി വളരെയേറെ കഷ്ട്പ്പെടുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും മാത്രമേ ഞാന്‍ നിന്നെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. നീയെങ്കിലും ഖബറിലെ ഏകാന്തതക്കൊരു കൂട്ടായി എന്റെ കൂടെ വരുമെന്നാണ്.... "ക്ഷമിക്കണം രാജാവേ...താങ്കളുടെ ഈ ആവശ്യം നിവര്‍ത്തിച്ചുതരാന്‍ എനിക്കാവില്ല. ഏറിവന്നാല്‍ എനിക്കു ചെയ്യാന്‍ സാധിക്കുക നിങ്ങളുടെ ഖബറുവരെ നിങ്ങളെ അനുഗമിക്കാന്‍ മാത്രമേ..."
തന്റെ ഭാര്യമാരുടെ ഈ വിസമ്മതത്തില്‍ രാജാവിനു വളരെയേറേ ദു:ഖം തോന്നി. അപ്പോഴതാ കുറച്ചകലെ നിന്നൊരു ശബ്ദം. " ഞാന്‍ നിങ്ങളുടെ കൂടെ വരാം രാജാവേ.. നിങ്ങള്‍ എവിടെപ്പോയാലും ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവും." രാജാവ് ശ്ബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. അപ്പോഴതാ തന്റെ ആദ്യഭാര്യ. രോഗിയായി മെലിഞ്ഞു ക്ഷീണിച്ച് ദുര്‍ബലമായ അവസ്ഥയില്‍. അവളുടെ ഭര്‍ത്താവായ തന്റെ അവഗണനയാണ് അതിനുകാരണമെന്ന് രാജാവിനു മനസ്സിലായി. തന്റെ നല്ല കാലത്ത് അവള്‍ക്കു നല്‍കേണ്ട യാതൊരു അവകാശമോ പരിഗണനയോ നല്‍കാതെ അവളെ അവഗണിച്ചതില്‍ രാജാവിന് ദു:ഖം തോന്നി. രാജാവ് പറഞ്ഞു. "സത്യത്തില്‍ മറ്റുള്ളവരേക്കാള്‍ ഞാന്‍ നിന്നെയായിരുന്നു സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടിയിരുന്നത്. കാലമെങ്ങാനും തിരിച്ചുവന്നിരുന്നെങ്കില്‍ തീര്‍ച്ചയായും മറ്റ് മൂന്ന് പേരെക്കാളും ഞാന്‍ നിന്നെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യും.''
സത്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഈ രാജാവിനെപ്പോലെ നാലു ഭാര്യമാരുണ്ട്. രാജാവിനെപ്പോലെതന്നെയാണ് ആ നാലുഭാര്യമാരോടുള്ള നമ്മുടെ പെരുമാറ്റവും.
നമ്മുടെ ശരീരവും ഇച്ഛയുമടങ്ങുന്ന നാലാം ഭാര്യ. രാജാവിനെപ്പോലെ നാം ഭ്രാന്തമായി അതിനെ സ്നേഹിച്ച് എങ്ങിനെയൊക്കെ പരിഗണനകളും പരിചരണങ്ങളും നല്‍കിയാലും അതിന്റെ ഇച്ഛകള്‍ നിറവേറ്റിക്കൊടുത്താലും മരിക്കേണ്ട താമസമേയുള്ളൂ അത് നമ്മെ വിട്ടുപിരിയാന്‍.
നാം ഉടമപ്പെടുത്തിയ സമ്പത്തും മറ്റുവസ്തുക്കളുമാകുന്ന മൂന്നാം ഭാര്യ.
നാം മരിക്കുന്നതിനുമുമ്പ് തന്നെ പലരും അത് കൈക്കലാക്കാന്‍ നോട്ടമിട്ടിട്ടുണ്ടാവും. മരിക്കേണ്ട താമസം. അതവരുടെ കൂടെ പോവുകയും ചെയ്യാം.
കുടുംബങ്ങളും ബന്ധുമിത്രാതികളുമാകുന്ന രണ്ടാം ഭാര്യ.
ജീവിതത്തില്‍ അവര്‍ നമുക്ക് അല്ലെങ്കില്‍ നാം അവര്‍ക്ക് എത്രതന്നെ ത്യാഗങ്ങള്‍ ചെയ്തവരാണെങ്കിലും നാം മരിച്ചുകഴിഞ്ഞാല്‍ അവരില്‍ നിന്ന് ഏറിയാല്‍ പ്രതീക്ഷിക്കാനാവുക നമ്മുടെ ഖബര്‍വരെ അവര്‍ നമ്മെ അനുഗമിച്ചാലായി എന്നതുമാത്രമാണ്.
എന്നാല്‍ നമ്മുടെ ആത്മാവും അസ്തിത്വവുമാകുന്ന ഒന്നാം ഭാര്യ. നമ്മെ നാമാക്കുന്നതില്‍ അതിനുള്ള സ്ഥാനവും നമുക്കറിയാം. പക്ഷെ, പലപ്പോഴും അതിനു അര്‍ഹിക്കുന്ന പരിഗണനയോ പോഷണമോ നാം നല്‍കാറില്ല. സത്യത്തില്‍ മറ്റ് എല്ലാറ്റിനേക്കാളും പരിഗണനയും പരിചരണവും നല്‍കേണ്ടിയിരുന്നത് അതിനായിരുന്നുതാനും.
നമ്മുടെ ശരീരത്തെ പുഷ്ടിപ്പെടുത്താനും സൗന്ദര്യവര്‍ദ്ധനവിനും ഇച്ഛാപൂര്‍ത്തീകരണത്തിനുമൊക്കെയായി നാം എത്ര സമയവും പണവും അദ്ധ്വാനവും ചെലവാക്കുന്നു. അതുപോലെ തന്നെയാണ് സമ്പത്തും മറ്റു സൗകര്യങ്ങളും നേടിയെടുക്കുന്ന കാര്യത്തിലും. നമ്മുടെ കുടുംബ-ബന്ധുമിത്രാധികള്‍ക്കുവേണ്ടി വല്ലതുമൊക്കെ ചെയ്യുന്ന കാര്യത്തിലും. ഇതൊന്നും വേണ്ട എന്നല്ല, മറിച്ച് ഹറാമും ഹലാലുമൊന്നും നോക്കാതെയും ഹഖും ബാത്തിലുമൊന്നും പരിഗണിക്കാതെയും അവയ്ക്കൊക്കെ അമിതമായ, അര്‍ഹിക്കുന്നതിനുമപ്പുറം പ്രാധാന്യം നല്‍കുകയും ഒന്നാമതായി പരിഗണിക്കേണ്ടിയിരുന്ന നമ്മുടെ ആത്മീയോന്നതിക്കുവേണ്ടി യാതൊന്നും ചെയ്യാതിരിക്കുന്നതാണ് അപകടം.
ആത്മാവും അസ്തിത്വവുമാകുന്ന ഒന്നാം ഭാര്യയായി ഉദാഹരിച്ചതിനെ നാമൊരു മനുഷ്യരൂപത്തില്‍ സങ്കല്‍പ്പിച്ചുനോക്കുക. അത് ആവശ്യമായ പരിഗണനയും പരിചരണവും പോഷണവുമൊന്നും ലഭിക്കാതെ രോഗിയായി മെലിഞ്ഞ് ക്ഷീണിച്ച് ദുര്‍ബലമായ അവസ്ഥയിലാണോ??.. അതല്ല, നന്നായി പരിഗണനയും പരിശീലനുവുമൊക്കെ ലഭിച്ച് അരോഗ്യവും ശക്തിയുമുള്ള കോലത്തിലാണോ???
ഇനി പറയൂ..
നിങ്ങളുടെയും ആ ഒന്നാംഭാര്യയുടെ സ്ഥിതിയെന്ത്??
" തീര്‍ച്ചായായും അതിനെ (ആത്മാവിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.'' (ദൈവീക വചനം)
