നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Saturday 2 August 2008

ഉണ്ടോ സഖീ, കുല മുന്തിരി...

'ഉണ്ടോ സഖീ, ഒരു കുല മുന്തിരി
വാങ്ങിടുവാനായ്‌ നാലണ കൈയ്യില്‍..?
ഉണ്ട്‌ പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...

ഈരടികള്‍ കേള്‍ക്കാത്ത മലയാളി മുസ്ലീംകള്‍ കുറവായിരിക്കും.
മാപ്പിളപ്പാട്ടുകള്‍ എന്ന പേരിലുള്ള മസാലപ്പാട്ടുകള്‍ മൂളിനടക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ മുസ്ലിംകള്‍ക്ക്‌ ഒരു പക്ഷെ, അപരിചിതമാണെങ്കിലും.
ഇനി ഈരടികള്‍ മൂളുകയും ആസ്വദിക്കുകയും ചെയ്യുന്നവരില്‍ തന്നെ പലര്‍ക്കും അതിനുപിന്നിലെ മഹത്തായ ഒരു ചരിത്രസംഭവത്തെക്കുറിച്ച്‌ അറിയാത്തവരായിരിക്കും. താഴെയുള്ള വരികള്‍ മുഴുവനും വായിച്ച്‌ പ്രസ്തുത ഈരടികള്‍ ഒന്ന് വായിച്ചു നോക്കൂ..
രണ്ടാം ഉമര്‍ എന്ന അപരനാമത്തിലും ഇസ്ലാമിക രാഷ്ട്രത്തിലെ അഞ്ചാം ഖലീഫയായും അറിയപ്പെടുന്ന ഉമറുബ്നു അബ്ദില്‍ അസീസിന്റെ സവിശേഷമായ ജിവിതരീതി അനാവരണം ചെയ്യുന്ന ചരിത്ര ശകലങ്ങളിലൊന്നാണ്‌ പ്രസ്തുത ഈരടികളിലെ പ്രതിപാദ്യ വിഷയം.
വളരെ സമ്പന്നമായ കുടുംബത്തിലാണ്‌ അദ്ദേഹം പിറന്നുവീഴുന്നത്‌. ഈജിപ്തിലെ ഗവര്‍ണ്ണറായിരുന്നു പിതാവ്‌. അതുകൊണ്ടൊക്കെത്തന്നെ സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ വളര്‍ന്ന് ആഢംബരജീവിതം ശീലിച്ച അദ്ദേഹം പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാന്‍ കിട്ടിയ ഒരവസരവും പാഴാക്കിയിരുന്നില്ല.
എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരം കൈയില്‍ വന്നതോടെ അദ്ദേഹത്തിന്റെ ജീവിത രീതി അടിമുടി മാറുന്നതാണ്‌ നാം കാണുന്നത്‌.
ഖലീഫയായി ബൈഅത്ത്‌ ചെയ്യപ്പെട്ട്‌ ജനങ്ങളോട്‌ പ്രസംഗം നിര്‍വ്വഹിക്കാന്‍ മിമ്പറിലേക്ക്‌ നടക്കുമ്പോള്‍ തന്റെ ചുമലില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്ത ബോധമോര്‍ത്ത്‌ അദ്ദേഹത്തിന്റെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. പ്രസംഗശേഷം അദ്ദേഹത്തിനു തൊട്ടുമുമ്പത്തെ ഖലീഫമാരെപ്പോലെ താമസിക്കാന്‍ സജ്ജമാക്കിയ കൊട്ടാരത്തിലേക്ക്‌ ആനയിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ വാഹനം ഹാജരാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ സാധാരണ മുസ്‌ലിം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാന്‍ അവരെപ്പോലെ പോവുകയും വരികയും ചെയ്തുകൊള്ളാം. തന്റെ പ്രജകളിലെ പരമദരിദ്രനായ പൗരന്റേതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. എല്ലാവിധ ആര്‍ഭാടങ്ങളോടും വിടപറഞ്ഞ്‌ രാജകൊട്ടാരം ഒഴിവാക്കി തനിക്കും കുടുംബത്തിനും താമസിക്കാനായി അദ്ദേഹം തെരഞ്ഞെടുത്ത കൊച്ചുകുടിലിലെ ഒരു മുറിയിലിരുന്ന് തന്റെ ചുമലില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്തബോധമോര്‍ത്ത്‌ ഖിന്നനായി. ശേഷം പിതാവും സഹോദര്‍ന്മാരുമൊക്കെ ഭരണരംഗം കൈയാളുന്നവരും രാജകീയ സുഖസൗകര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവളുമായ തന്റെ സഹധര്‍മ്മിണി ഫാത്വിമയെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: "ഞാനിതാ എന്നെ അല്ലാഹുവിന്‌ വില്‍പന നടത്തിയിരിക്കുന്നു. അതുകൊണ്ട്‌ ( നിലയിലൊരു ജീവിതരീതിയുമായി) നിനക്ക്‌ എന്റെ കൂടെ നില്‍ക്കണമെങ്കില്‍ നില്‍ക്കാം. അതല്ലെങ്കില്‍ നിന്റെ കുടുംബത്തിലേക്ക്‌ പോവുകയും ചെയ്യാം. നീ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ .... നിനക്കറിയുമോ അതെല്ലാം നിന്റെ പിതാവ്‌ എവിടെ നിന്നാണ്‌ നിനക്ക്‌ നല്‍കിയതെന്ന്? അതെല്ലാം ബൈതുല്‍ മാലിലേക്ക്‌ നല്‍കുക. അല്ലാഹുവാണ്‌ സത്യം. ഇന്നുമുതല്‍ ഞാനും ആഭരണങ്ങളും ഒരു വീട്ടില്‍ ശരിയാവുകയില്ല."
ഭൗതീക ജീവിതത്തിന്റെ നശ്വരതയും പാരത്രീക ജീവിതത്തിന്റെ അനശ്വരതയും മനസ്സിലാക്കി അല്ലാഹുവിന്റെയടുത്തുള്ളത്‌ തെരഞ്ഞെടുത്തുകൊണ്ട്‌ മഹതി പറഞ്ഞു: "അതെ, ഞാന്‍ അത്‌ ബൈതുല്‍ മാലിലേക്ക്‌ തിരിച്ചു നല്‍കുന്നു. ജീവിതമാകട്ടെ അങ്ങയോടൊത്തും. 'പരലോകഭവനമാണല്ലോ ഉത്തമവും എന്നെന്നും അവശേഷിക്കുന്നതും' "

ഒരു വെള്ളിയാഴ്ച ദിവസം. അദ്ദേഹത്തിന്റെ ആവേശകരവും പഠനാര്‍ഹവുമായ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങളെല്ലാം നേരത്തേതന്നെ പള്ളിയിലെത്തുക പതിവായിരുന്നു. പക്ഷെ, അന്ന് അദ്ദേഹം നിശ്ചിത സമയം കഴിഞ്ഞിട്ടും അവിടെ എത്തിക്കാണുന്നില്ല. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങള്‍... "എന്താണ്‌ ഖലീഫ വൈകുന്നത്‌???"
അല്‍പം കഴിഞ്ഞ്‌ ഓടിക്കിതച്ചെത്തിയ ഖലീഫ താന്‍ വരാന്‍ വൈകിയതില്‍ അവരോട്‌ ക്ഷമാപണം നടത്തി. "ഇതിലെന്താണിത്ര കാര്യമാക്കാന്‍ എന്നായിരിക്കും ചിലര്‍ ആലോചിക്കുന്നത്‌"
"സമയത്തിനുവന്ന് ഖലീഫ തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടേ" എന്നാവും മറ്റുചിലര്‍.
കഴുകിയിട്ടിരുന്ന വസ്ത്രം ഉണങ്ങാതിരുന്നതിനാലാണ്‌ തങ്ങളുടെ ഖലീഫ പള്ളിയിലെത്താന്‍ താമസിച്ചതെന്നും അദ്ധേഹത്തിന്‌ അപ്പോള്‍ അണിഞ്ഞതല്ലാത്ത മറ്റുവസ്ത്രമില്ലെന്നും മനസ്സിലാക്കിയ സദസ്സ്യരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വളരെ വില പിടിച്ച വസ്ത്രങ്ങള്‍ പോലും ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീടതുപയോഗിക്കാന്‍ മടിച്ചിരുന്ന ഉമറുബ്നു അബ്ദില്‍ അസീസിന്റെ മാറ്റം ആരുടെ കണ്ണുകളെയാണ്‌ ഈറനണിയിക്കാതിരിക്കുക.
അദ്ദേഹത്തിന്റെ ലളിത ജിവിതത്തിന്‌ ഉദാഹരണങ്ങളായുള്ള ഒട്ടേറേ സംഭവങ്ങളില്‍ ഒന്നു തന്നെയാണ്‌ ഉപരിസൂചിത ഈരടികളിലെ പ്രതിപാദ്യ വിഷയവും.
ഒരിക്കലദ്ദേഹത്തിന്‌ കുറച്ചു മുന്തിരി തിന്നാന്‍ ആഗ്രഹം. രാജ്യത്തിന്റെ അധികാരം കൈയിലിരിക്കുന്ന ഖലീഫക്ക്‌ പക്ഷെ, തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കുറച്ചുമുന്തിരി വാങ്ങാനുള്ള വില കൈയിലുണ്ടായിരുന്നില്ല. അങ്ങിനെ തന്റെ പ്രിയതമയോട്‌ തന്റെ മനസ്സിലെ ആഗ്രഹം പറയുന്നതാണ്‌ ഉപരിസൂചിത വരികളിലെ പ്രതിപാദ്യവിഷയം.
ഇതു മനസ്സിലാക്കിയതിനു ശേഷം ഈ വരികൾ ഒന്നു വായിച്ചു നോക്കൂ
'ഉണ്ടോ സഖീ, ഒരു കുല മുന്തിരി
വാങ്ങിടുവാനായ്‌ നാലണ കൈയ്യില്‍..?
ഉണ്ട്‌ പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...
അങ്ങാര് എന്നറിയില്ലേ..?
അങ്ങീ നാട്ടിലെ രാജാവല്ലേ?
അങ്ങ് വെറും നാലണ ഇല്ലാ യാചകനാണെന്നോ..?
പ്രാണസഖീ നന്നായറിയാം, ഞാനിന്നാട്ടിലമീറാണെന്ന്..
എന്നാലും എന്റെതായൊരു ദിര്‍ഹവുമില്ല പ്രിയേ...'

മനോഹരമായ ഈ വരികള്‍ മൂളുന്നവരില്‍ പലര്‍ക്കും പക്ഷെ, ആ വരികള്‍ക്കുപിന്നിലെ ഈ ചരിത്രം
അറിയില്ല.
ഒരിക്കല്‍ അദ്ദേഹത്തിന്റെയടുക്കല്‍ കടന്നുചെന്ന കഅബുല്‍ ഖര്‍ളീ അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി. വിവര്‍ണ്ണമായ മുഖം. മെലിഞ്ഞൊട്ടിയ ശരീരം. ഒരു വലിയ പര്‍വ്വതം തന്റെ ചുമലിലുള്ളതു പോലെ...
അദ്ദേഹം ചോദിച്ചു: "അല്ലയോ ഉമര്‍, എന്തൊരു വിപത്താണ്‌ താങ്കളെ ബാധിച്ചത്‌? ഖുറൈശീ യുവാക്കളിലെ അതി സുന്ദരനായിരുന്നല്ലോ താങ്കള്‍. മിനുസമാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയും മാര്‍ദ്ദവമേറിയ വിരിപ്പുകളില്‍ ശയിക്കുകയും ചെയ്തിരുന്ന പ്രശോഭിതമായ ഒരു ശരീരത്തിനുടമായായ സുന്ദരജീവിതം നയിച്ചിരുന്ന താങ്കള്‍ക്കിതെന്തുപറ്റി?
അല്ലാഹുവാണ്‌ സത്യം. മറ്റ്‌ വല്ല സ്ഥലത്തുവെച്ചുമാണ്‌ ഞാന്‍ താങ്കളെ കണ്ട്‌ മുട്ടിയിരുന്നതെങ്കില്‍ എനിക്കൊരിക്കലും താങ്കളെ മനസ്സിലാക്കാനാവുമായിരുന്നില്ല."
ഇതുകേട്ട ഉമര്‍ തേങ്ങിക്കരയാന്‍ തുടങ്ങി. വിതുമ്പിക്കൊണ്ടദ്ദേഹം പറഞ്ഞു: "എന്നാല്‍ മരിച്ച്‌ മറമാടിയതിനുശേഷമാണ്‌ താങ്കളെന്നെ കണ്ടിരുന്നതെങ്കില്‍... കണ്ണുകള്‍ അടര്‍ന്നു കുഴിവീണ മുഖവും പുഴുക്കള്‍ താമസമാക്കിയ ശരീരവും ഇന്നുള്ളേതിനേക്കാള്‍ താങ്കള്‍ക്ക്‌ അപരിചിതത്വം ഉണ്ടാക്കുമായിരുന്നു. ഇത്രയും തിരിച്ചറിയാനും സാധിക്കുകയില്ല." ഇതുകേട്ട സദസ്സ്യര്‍ കരയാന്‍ തുടങ്ങുകയും സദസ്സ്‌ കരച്ചില്‍ കൊണ്ട്‌ വീര്‍പ്പുമുട്ടുകയും ചെയ്തു.
അങ്ങേയറ്റത്തെ ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം തന്റെ നടുവ്‌ നിവര്‍ത്തുവാനും വിശപ്പടക്കുവാനും എന്നതിലുപരി ഭക്ഷണം കഴിക്കുന്നതില്‍ പോലും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പരുക്കന്‍ വസ്ത്രമാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. മരണാസന്നനായി കിടക്കുന്ന അദ്ദേഹത്തിന്‌ ഒരു വസ്ത്രം മാത്രമാണുണ്ടായിരുന്നത്‌. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്ന മുസ്‌ലിമത്തുബ്നു അബ്ദില്‍ മലിക്ക്‌ പറയുന്നു:
മരണാസന്നനായി കിടക്കുന്ന ഉമറിന്റെയടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വളരെയധികം അഴുക്കു പുരണ്ട്‌ ഒരു മുഷിഞ്ഞ വസ്ത്രത്തിലായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അബ്ദില്‍ മലിക്കിന്റെ മകളുമായ ഫാത്വിമയോട്‌ പറഞ്ഞു: "ഫാത്വിമാ. അമീറുല്‍ മുഅമിനീന്റെ വസ്ത്രമൊന്ന് കഴുകി വൃത്തിയാക്കണമായിരുന്നു." അവര്‍ പറഞ്ഞു: "ഇന്‍ശാ അല്ലാ..ഞങ്ങളത്‌ ചെയ്യാം."
പിന്നീട്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം അതേ വസ്ത്രത്തില്‍ തന്നെ. അപ്പോള്‍ ഞാന്‍ പറഞ്ഞു: "അല്ലയോ ഫാത്വിമ. ഞാന്‍ നിങ്ങളോട്‌ അദ്ദേഹത്തിന്റെ വസ്ത്രമൊന്ന് കഴുകി വൃത്തിയാക്കാ പറഞ്ഞിരുന്നവല്ലോ. "
ഫാത്വിമ പറഞ്ഞു: "അല്ലാഹുവാണ്‌ സത്യം. അദ്ദേഹത്തിന്‌ അതല്ലാത്ത മറ്റൊരു വസ്ത്രം മാറ്റിയുടുക്കാന്‍ ഇല്ലാത്തത്‌ കൊണ്ടാണ്‌... ''
വല്ലവിധേനയും വരുന്ന സമ്പത്തുക്കള്‍ അദ്ദേഹം ജനങ്ങള്‍ക്ക്‌ വീതിച്ചുകൊടുക്കുകയായിരുന്നു പതിവ്‌. അദ്ദേഹം യാതൊന്നും അതില്‍ നിന്നും സ്വീകരിക്കുമായിരുന്നില്ല.
ഒരിക്കല്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത മുതല്‍ ഓഹരിവെക്കുകയായിരുന്നു അദ്ദേഹം. അപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അതില്‍ നിന്നും ഒരാപ്പിള്‍ എടുത്തു. ഉടനെ അതവന്റെ വായില്‍ നിന്നുമദ്ദേഹാം പിടിച്ചുവാങ്ങി. അതവനെ വേദനിപ്പിച്ചു. കരഞ്ഞുകൊണ്ടവന്‍ ഉമ്മയുടെ അടുക്കലേക്കോടി. അവര്‍ സൂഖിലേക്ക്‌ ആളെ അയച്ച്‌ അവന്‌ വേണ്ടി ഒരാപ്പിള്‍ വാങ്ങിക്കൊടുത്തു.
വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ആപ്പിളിന്റെ മണമനുഭവപ്പെട്ടപ്പോള്‍ ചോദിച്ചു. "ഫാത്വിമാ... യുദ്ധമുതലില്‍ നിന്നു വല്ലതും നിനക്ക്‌ കിട്ടിയോ?''
അവര്‍ പറഞ്ഞു: "ഇല്ല." നടന്നതുമുഴുവന്‍ അവള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ മകനില്‍ നിന്നും ഞാനത്‌ പിടിച്ചു വാങ്ങുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും അടര്‍ത്തിയെടുത്തതുപോലെയായിട്ടാണ്‌ എനിക്കനുഭവപ്പെട്ടത്‌. പക്ഷെ, മുസ്‌ലിംകള്‍ക്കവകാശപ്പെട്ട യുദ്ധമുതലുകളില്‍ നിന്ന് ഒരാപ്പിള്‍ മൂലം അല്ലാഹുവിന്റെ അടുക്കല്‍ എന്റെ വിഹിതം നഷ്ടപ്പെടുന്നതിനെ ഞാന്‍ വെറുത്തു.''
ഇവിടെ ഉമറുബ്നുല്‍ അബ്ദില്‍ അസീസിനെക്കുറിച്ചുള്ള കഥകള്‍ തീരുന്നില്ല. വര്‍ത്തമാന കാലത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത നിലക്ക്‌ ലളിത ജീവിതം നയിച്ച മഹാനുഭാവനെക്കുറിച്ച്‌ എത്രയെത്ര സംഭവങ്ങള്‍....
വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നുവീണ്‌ സര്‍വ്വ സുഖാഢംഭരങ്ങളിലും മുഴുകി കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ പ്രൗഢിയും പ്രതാപവും പ്രകടിപ്പിച്ചിരുന്ന ഒരാള്‍ ഇതിനൊക്കെ കൂടുതല്‍ അവസരങ്ങളുമായി രാജ്യത്തിന്റെ അധികാരം തന്നെ കൈയില്‍ വന്നപ്പോള്‍ അതെല്ലാം പുല്ലുവില പോലും കല്‍പിക്കതെ വലിച്ചെറിഞ്ഞ്‌ അങ്ങേയറ്റം ലളിതവും പരുക്കനുമായ ജീവിത രീതി സ്വീകരിക്കാനുണ്ടായ കാരണമെന്തായിരിക്കും?
ഇതാണ്‌ വിശ്വാസികളാണെന്നവകാശപ്പെടുന്നവരുടെ ചിന്തക്ക്‌ വിഷയീഭവിക്കേണ്ടത്‌.
സര്‍വ്വവിധ സുഖസൗകര്യങ്ങള്‍ക്കുമിടയില്‍ ജനിച്ചുവളര്‍ന്ന ഉമറുബ്നു അബ്ദില്‍ അസീസിനെ സംബന്ധിച്ചിടത്തോളം ആഗ്രഹിക്കുന്നതെന്തും കരഗതമാക്കാന്‍ യാതൊരു പ്രായാസവും ഉണ്ടായിരുന്നില്ല. ആഗ്രഹിക്കുന്നതൊക്കെ അദ്ദേഹം നേടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഒരു മനുഷ്യന്‌ ഭൗതിക ജീവിതത്തില്‍ നേടാവുന്നതില്‍ വലുതായ രാജ്യത്തിന്റെ ഭരണാധികാരവും. അതിലുപരി ഇനി ദുനിയാവില്‍ മറ്റൊന്നും നേടാനുമില്ല.
അങ്ങിനെ കൈയില്‍ വന്ന അധികാരമുപയോഗിച്ച്‌ സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ വേണ്ടി സമ്പാദിച്ചുകൂട്ടാനോ സുഖാഢംഭരങ്ങളില്‍ മുഴുകാനോ അല്ല അദ്ദേഹം ശ്രമിക്കുന്നത്‌. മറിച്ച്‌ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മനസ്സിലാക്കി തനിക്ക്‌ കൈവന്ന സര്‍വ്വവിധ അനുഗ്രഹങ്ങളും സൗകര്യങ്ങളും ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.
ദുനിയാവില്‍ തനിക്ക്‌ കരഗതമായ സുഖസൗകര്യങ്ങളൊക്കെയും വലിച്ചെറിഞ്ഞ്‌ രൂപത്തില്‍ അദ്ദേഹത്തെ പരിവര്‍ത്തിപ്പിക്കാന്‍ മാത്രം ശക്തമായ ജീവിതലക്ഷ്യമെന്തായിരിക്കും?
അത്‌ മറ്റൊന്നുമായിരുന്നില്ല. ഇനിയുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം ദൈവം ഒരുക്കി വെച്ച സ്വര്‍ഗ്ഗം നേടുക എന്നതാണ്‌. അത്‌ നേടണമെങ്കില്‍ തികച്ചും നൈമിഷികമായ സുഖസൗകര്യങ്ങള്‍ വര്‍ജ്ജിക്കാതെ തരമില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നു. തിരിച്ചറിവ്‌ തന്നെ ദൈവത്തിന്‌ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിന്‌ അദ്ദേഹത്തിന്‌ പ്രചോദകമാവുകയും ചെയ്യുന്നു.
അധികാരം, സമ്പത്ത്‌, അറിവ്‌, സമയം തുടങ്ങി തനിക്ക്‌ കരഗതമായ അനുഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ തങ്ങളുടെ ദേഹേഛകളുടെ പൂര്‍ത്തീകരണത്തിനും സ്വാര്‍ത്ഥതാല്‍പര്യങ്ങളുക്കുമൊക്കെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ മുതല്‍ സാധാരണക്കാരായ മുസ്ലിംകള്‍ക്ക്‌ വരെ ഉമറുബ്നു അബ്ദില്‍ അസീസിനെപ്പോലുള്ളവരുടെ ചരിത്രം മാതൃകയായെങ്കില്‍...
മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന് വളരെയേറെ അനുഗ്രഹങ്ങള്‍ മുസ്ലിം സമുദായത്തിനും സമുദായത്തിലെ അംഗങ്ങള്‍ക്കുമൊക്കെ അല്ലാഹു നല്‍കിയിട്ടുണ്ട്‌. പക്ഷെ, മുകളില്‍ സൂചിപ്പിച്ചപോലെ ഉമറുബ്നു അബ്ദിലസീസിനെപ്പോലുള്ള പൂര്‍വ്വ സൂരികളെ മാതൃകയാക്കി അനുഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ ഉപയോഗപ്പെടുത്തി ദൈവമാര്‍ഗ്ഗത്തില്‍ വല്ലതും ചെയ്യാനോ സമൂഹനന്മക്കോ തന്റെ പാരത്രിക ജീവിതത്തിന്‌ അനുഗുണമാക്കി മാറ്റുന്നതിനോ പകരം തനിക്ക്‌ കരഗതമായതത്രയും ഉപയോഗപ്പെടുത്തി ദൈവത്തിന്‌ അനുസരണക്കേട്‌ കാണിക്കാനും സമുദായത്തെ പറയിപ്പിക്കാനും തന്റെ പരലോകജീവിതത്തില്‍ തീരാദു:ഖത്തിനിടയാക്കുന്ന പ്രവര്‍ത്തികളില്‍ മുഴുകാനും സമുദായത്തിലെ സാധാരണക്കാര്‍ മുതല്‍ അറിവും വിവരവും ഉള്ളവര്‍ വരെ മല്‍സരിക്കുന്നത്‌ എന്ത്‌ മാത്രം സങ്കടകരമല്ല. വര്‍ത്തമാന കാലത്തിന്റെ ദുരന്തങ്ങളിലൊന്നായ "അടിച്ചുപൊളിച്ചു ജീവിക്കുക" എന്ന ട്രന്റ്‌ ഉത്തമസമുദായത്തിലെ അംഗങ്ങളെയും പിടികൂടിയിരിക്കുന്നു. ഫലമോ, ഇസ്ലാമിന്റെ തനതായ മാതൃകകളാകുന്നതിനുപകരം പലരും പലപ്പോഴും ഇസ്ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യം നേടാനുതകുന്ന നല്ല ഒന്നാം തരം ചട്ടുകങ്ങളായി പരിണമിക്കുന്നു. ദൈവീക സന്ദേശത്തിന്റെ വാഹകരായി നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത്‌ ഉത്തമ സമുദായമായി വര്‍ത്തിക്കേണ്ടവര്‍ ഇന്ന് തങ്ങളുടെ ജീവിത ലക്ഷ്യം മറന്ന് ഒഴുക്കിനനുകൂലമായി നീന്തി പിശാചിന്റെ സന്ദേശവാഹകരാവുകയും നന്മ കല്‍പിച്ച്‌ നന്മകളുടെ പ്രചാരകരാവുന്നതിനുപകരം എല്ലാ തരം തിന്മകളുടെയും വിത്തുകള്‍ പാകി അതിന്റെ പ്രചാരകരാവുകയും ചെയ്തു അവരും ഒഴുകുന്നു.. ഒഴുകുന്നവരുടെ കൂടെ.. . പക്ഷെ, ഒഴുക്കിനവസാനം...
അല്ലാഹു തന്നെ പറയട്ടെ.
"നിശ്ചയം അത്‌ (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. മനുഷ്യര്‍ക്ക്‌ ഒരു താക്കീതെന്ന നിലയില്‍. അതായത്‌ നിങ്ങളില്‍ നിന്ന് മുന്നോട്ട്‌ പോകുവാനോ പിന്നോട്ട്‌ വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌. ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിനു പണയപ്പെട്ടവനാകുന്നു. വലതുപക്ഷക്കരൊഴികെ. അവര്‍ ചില സ്വര്‍ഗ്ഗത്തോപ്പുകളിലായിരിക്കും. കുറ്റവാളികളെക്കുറിച്ചവര്‍ അന്വേഷിക്കും. 'നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്?'
കുറ്റവാളികള്‍ മറുപടി പറയും: 'ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു."
പ്രിയപ്പെട്ട മുസ്‌ലിം സഹോദരാ.. മുസ്‌ലിമായി ജനിക്കാന്‍ അവസരം കിട്ടി എന്നത്‌ വലിയൊരു അനുഗ്രഹമാണ്‌. അനുഗ്രത്തിന്റെ വില മനസ്സിലാക്കി ദൈവീക സന്ദേശങ്ങള്‍ പഠിച്ച്‌ അതനുസരിച്ച്‌ ജീവിതം നയിക്കേണ്ടവനാണ്‌ ഒരു വിശ്വാസി. അല്ലാതെ പേരു മുസിലിമിന്റേതാവുകയും പേരിന്‌ മാത്രം ചില ചടങ്ങുകളായി ഇസ്ലാമിക കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നതുകൊണ്ട്മാത്രം ഒരാള്‍ ദൈവത്തിന്റെയടുക്കല്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. അങ്ങിനെയുള്ള ഒരു വിശ്വാസിക്കൊരിക്കലും തന്റെ ആദര്‍ശം ബലികഴിച്ച്‌ ഒഴുകുന്നവരോടൊപ്പം ഒഴുകാനുമാവില്ല.

22 comments:

ശ്രീ said...

"ഉണ്ട്‌ സഖീ ഒരു കുല മുന്തിരി
തിന്നിടുവാനായ്‌ ഖല്‍ബിലൊരാശ
ഇല്ല പ്രിയേ നാലണ കൈയില്‍ മുന്തിരി വാങ്ങിടുവാന്‍..."

ഈ വരികളായിരിയ്ക്കണം ഒരു പക്ഷേ ഞാൻ ആദ്യമായി കേട്ട/ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ട് എന്നു തോന്നുന്നു. അതിനു പിന്നിലുള്ള കഥ കൂടി ഇവിടെ പങ്ക് വച്ചതിനു നന്ദി .
:)

ഫസല്‍ ബിനാലി.. said...

അര്‍ത്ഥമില്ലാത്ത പാട്ടുകളാണ്‍ മാപ്പിളപ്പാട്ടുകളെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്നതില്‍ സമകാലീന ഗാന രചയിതാക്കളും സംവിധായകരും ഗായകരും മത്സരിക്കുന്നിനിടയില്‍ ആദ്യകാല മാപ്പിള ഗാനങ്ങളും അവയുടെ ചരിത്ര പാശ്ചാത്തലവും ഒരു സംസ്ക്കാരവുമായി, ഒരു വിശ്വാസവുമായി അല്ലെങ്കില്‍ ഒരു മഹത്തായ ആദര്‍ശവുമായി എത്ര ഒത്തിണങ്ങി നില്‍ക്കുന്നു അവ ആ ഗാനങ്ങളിലൂടെ വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നു എന്നുള്ളത് ഗാനങ്ങളുടെ നിര്‍മ്മാണവും വിതരണവും ജീവനോപാതിയായി മാത്രമല്ല സാമ്പത്തിക കേന്ദ്രീകരണം ആയി കാണുന്നവര്‍ക്ക് മനസ്സിലാകണമെന്നില്ല.
തുടര്‍ന്നും പ്രതീക്ഷ നല്‍കുന്ന പോസ്റ്റ്, ആശംസകള്‍

പാമരന്‍ said...

ഒത്തിരി കേട്ടിട്ടുണ്ട്‌ ഈ പാട്ട്‌.. മൂളി നടന്നിട്ടുമുണ്ട്‌.. ഈ കഥ അറിയില്ലായിരുന്നു. പങ്കു വച്ചതിന്‌ നന്ദി.

കുറ്റ്യാടിക്കാരന്‍|Suhair said...

പോസ്റ്റ് വളരെ നന്നായി... നന്ദി

ഈ ഗാനം എഴുതിയത് എം എ റഹീം മൌലവി ആണെന്ന് തോന്നുന്നു, അല്ലേ...

siva // ശിവ said...

ഈ വരികള്‍ ഞാന്‍ അദ്യമായാ കേള്‍ക്കുന്നത്...

ഇതിനു പിന്നിലെ കഥയും...

നന്ദി...

ബഷീർ said...

ഏറ്റവുമിഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണിത്‌. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഈ ഗാനത്തിന്റെ രീതിയില്‍ ഒരു അറബിക്‌ ഗാനം ( ശ്രീദേവി റ്റീച്ചറായിരുന്നു അത്‌ ഈണമിട്ട്‌ പാഠാന്‍ പഠിപ്പിച്ചത്‌ ) പാടിയത്‌ ( ഇനി ചെയ്യില്ല.തല്ലരുത്‌ ) ഓര്‍മ്മയിലെത്തി..

അതിനു പിന്നിലെ ചരിത്രവും വിവരിച്ചത്‌ നന്നായി..
ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്‌രം ലഭിച്ചാല്‍ ഖലിഫ ഉമറിന്റെ ഭരണമാണു ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്ന് മൊഴിഞ്ഞ മഹത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ സമരിക്കുന്നു. അദ്ധേഹം ഉദ്ധേശിച്ചത്‌ ഇസ്ലാമിക ഭരണമെന്ന് തെറ്റിദ്ദരിച്ചത്രെ ചില വര്‍ഗീയകോമരങ്ങള്‍..

ബഷീർ said...

പ്രാണ സഖീ. നന്നായറിയാം.. ഞാനിന്നാട്ടിലമീറാണെന്ന്..

എന്നാലും, എന്റെതായോരു ..ദിര്‍ ഹവുമില്ല പ്രിയേ....

എസ്‌.കെ.കരുവാരകുണ്ട്‌ said...

"Your blog is being listed by www.keralainside.net" അതിന്റെ അണിയറ ശില്‍പികള്‍ക്ക്‌ നന്ദി പറയുന്നു.

അഭിപ്രായം പങ്കുവെച്ചതിനു ശ്രീയോട്‌ നന്ദി പറയുന്നു.

ശരിയാണ്‌ ഫസല്‍ പൂര്‍ണ്ണമായും ശരിയാണ്‌.

അപ്പോള്‍ 'പാമരന്‍' ഇതുവരെയും കഥയറിയാതെയായിരുന്നുവല്ലേ ആ പാട്ടുമൂളിയിരുന്നത്‌. ഇനിയെങ്കിലും താങ്കളെപ്പോലുള്ളവര്‍ക്ക്‌ അതിന്റെ അര്‍ത്ഥം അറിഞ്ഞുകൊണ്ട്‌ മൂളിനടക്കാമല്ലോ.

അതെ, കുറ്റ്‌യാടിക്കാരന്‍ സാറേ..
നിങ്ങളുടെ നാട്ടുകാരനായത്‌ കൊണ്ടാവും താങ്കള്‍ക്കിത്ര ഗമ അല്ലേ.

ശിവാ, സന്ദര്‍ശനത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി. ഇനിയും വരുമല്ലോ.

പ്രിയപ്പെട്ട ബഷീര്‍
പ്രോല്‍സാഹങ്ങളും അഭിപ്രായ നിര്‍ദ്ദേശങ്ങളുമൊക്കെയായി താങ്കളുടെ നിരന്തര സന്ദര്‍ശങ്ങള്‍ക്ക്‌ വളരെ നന്ദിയുണ്ട്‌.
ആ ഗാനത്തിന്റെ മുഴുവന്‍ വരികളും അറിയുമെങ്കില്‍ എഴുതിയാല്‍ വളരെ ഉപകാരമായിരുന്നു.
ഏതായാലും 'നിലാവ്‌' വിസിറ്റ്‌ ചെയ്ത, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

ബഷീർ said...

SK
മുഴുവന്‍ ..ഓര്‍ഡറില്‍ .. അറിയില്ല.. ഞാന്‍ ശ്രമിയ്ക്കുന്നതാണ് ഇന്‍ശാ അല്ലാഹ്‌...

meethalevayal said...

mappilapattukal idea starukalude cabre nirthangalude eeradikalaimaruna eekalgattathil athinte arthathinaranvilakalpikunath?
Pazyakala mappilapatukal athra arthavathairununu punyakalagattangalude charithrathe athilude ayavirakkamairunu!
umarinte baranathe alla inn komalibaranathe comalikkaliyilude mappilappataki padi padi aswadikkukayan Itharam CD kalvangi aswadikunnatho namaskarapayayil ninnezunettutukondan
Anth cheyyan Ani athikanal ee lokamundakillallo eth kanan ann samadanikkam

hassan valiyora said...

ഒത്തിരി കേട്ടിട്ടുണ്ട്‌ ഈ പാട്ട്‌.. മൂളി നട
ന്നിട്ടുമുണ്ട്‌.. പോസ്റ്റ് വളരെ നന്നായി... നന്ദി.... ആശംസകള്‍......

Unknown said...

ഈ ഗാനവും അതുമായി ബന്ധപ്പെട്ട കഥയെക്കുറിച്ച്‌ നേരിയ ഒരു ഓര്‍മ്മയുമുണ്ട്‌. പക്ഷെ, അത്‌ ഉമറുബ്നു അബ്ദില്‍ അസീസിനെക്കുറിച്ചാണെന്നുറപ്പാക്കാന്‍ സാധിച്ചതിന്‌ നന്ദി. പഴയതും പുതിയതുമായ ഗാനങ്ങള്‍ അന്വേഷിച്ച്‌ തേടിപ്പിടിച്ചും റിയാലിറ്റി ഷോകളുടെയും ആല്‍ബം പാട്ടുകളുടെയുമൊക്കെ മുമ്പില്‍ സമയം കൊല്ലുന്നവരാണിന്ന് മഹാഭൂരിപക്ഷം ജനങ്ങളും.തങ്ങളുടെ പ്രായവും ഉള്‍ക്കൊള്ളുന്ന ആദര്‍ശവുമൊക്കെ വിസ്മരിച്ച്‌ ഇത്തരം നേരം കൊല്ലികള്‍ക്കും അടിച്ചുപൊളിക്കാര്‍ക്കുമൊക്കെ കണ്ണ്‍ തുറക്കാനും ജീവിതത്തെ ഗൗരവമായി കാണാനും ചിന്തിപ്പിക്കുന്ന തരത്തില്‍ തന്റെ കൈയില്‍ വന്ന സുഖസൗകര്യങ്ങളെല്ലാം വലിച്ചറിഞ്ഞ്‌ തികച്ചും മാതൃകാ ജീവിതം നയിച്ച ഉമറുബ്നു അബ്ദില്‍ അസീസിന്റെ ചരിത്രം അവതരിപ്പിച്ച എസ്‌.കെ. കരുവാരകുണ്ട്‌ അഭിനന്ദനമര്‍ഹിക്കുന്നു.
ജീവിത ലക്ഷ്യം മറന്ന് അടിച്ചുപൊളിച്ചും പരമാവധി സുഖിച്ചും ജീവിക്കാനുമൊക്കെ തുടങ്ങിയതു തന്നെയാണ്‌ ഇന്ന് സമൂഹത്തില്‍ നടമാടുന്ന പല തിന്മകളുടെയും കാരണം. തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്‌ എന്ത്‌ മാര്‍ഗ്ഗവും സ്വീകരിക്കുന്നു. സ്ത്രീധനം, പലിശ,തുടങ്ങി സമൂഹത്തില്‍ മാന്യത കൈവരിച്ച തിന്മകള്‍ മുതല്‍ സമൂഹത്തില്‍ ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ അധാര്‍മ്മികതകളുടെയും കാരണവും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള ലക്ഷ്യബോധമില്ലായ്മയാണ്‌. പൂര്‍വ്വസൂരികളുടെ മാതൃകാ ജീവിതം വരച്ചുകാണിക്കുന്ന ഇത്തരം രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നിലാവിന്‌ ആശംസകളോടെ
അബ്ദുല്‍ ഗഫൂര്‍.

Anonymous said...

പോസ്റ്റ്‌ വളരെ നന്നായി. പലരും ആടുന്നതും പാടുന്നതുമൊക്കെ കഥയറിയാതെയാണെന്ന് ഇപ്പഴല്ലെ മനസ്സിലാവുന്നത്‌. ചരിത്രത്തില്‍ കഴിഞ്ഞുപോയ ഇത്തരം മഹാന്മാരെ പരിചയപ്പെടുത്തുന്ന രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നിലാവിന്‌ ആശംസകള്‍..

kalikavu said...

valare nannayrikkunnu allahu namme nanmayiloode nadattatte ammen

kalikavu said...

valare nannayrikkunnu allahu namme nanmayiloode nadattatte ammen

undu saki orukula muntri enna song kaayyilundekil onnu mail cheyyoo? oj_as2000@yahoo.com

Anonymous said...

MammeduttyNilambur said...
very heart touching presentation of story telling along with good messages of islam. Jazakallah Khyre

March 20, 2009 1:20 PM

ശ്രദ്ധേയന്‍ | shradheyan said...

റഹീം മൌലവി എഴുതിയ ആ വരികള്‍ ഇങ്ങനെ ആണ്:

'ഉണ്ടോ സഖീ,
ഒരു കുല മുന്തിരി വാങ്ങിടുവാനായ്‌ നാലണ കൈയ്യില്‍..?
ഉണ്ട്‌ പ്രിയേ,
ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...

അങ്ങാര് എന്നറിയില്ലേ..? അങ്ങീ നാട്ടിലെ രാജാവല്ലേ?
അങ്ങ് വെറും നാലണ ഇല്ലാ യാചകനാണെന്നോ..?

പ്രാണസഖീ നന്നായറിയാം,
ഞാനിന്നാട്ടിലമീറാണെന്ന്..
എന്നാലും എന്റെതായൊരു ദിര്‍ഹവുമില്ല പ്രിയേ...

എസ്‌.കെ.കരുവാരകുണ്ട്‌ said...

വളരെ നന്ദി ശ്രദ്ദേയാ..
പോസ്റ്റിടുന്നതിനു് മുമ്പ്‌ പലരോടും അന്വേഷിച്ചെങ്കിലും കൃത്യമായ വരികൾ കിട്ടിയില്ല. പിന്നെ ചെറുപ്പത്തിൽ കേട്ടു മറന്ന ആശയം ഓർത്തെടുത്ത്‌ എഴുതിയതായിരുന്നു. ഏതായാലും താങ്കൾ അതിന്റെ ഓർഡറിൽ അറിയിച്ചു തന്നതു പോലെ പോസ്റ്റിലും മാറ്റം വരുത്തുന്നു. തുടർന്നുള്ള വരികൾ കൂടി താങ്കൾ കൊടുത്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. കാരണം പലരും അതിന്റെ മുഴുവനും ആവശ്യപ്പെട്ടിരുന്നു.

നന്ദിയോടെ
എസ്‌.കെ. കരുവാരകുണ്ട്‌.

Anonymous said...

Very good meaning full articles. Best wishes, Jazakallah Khaire. Please avoid the dark colors as back ground, reader cannot read properly, the visibility of fonts is very bad.

NPT said...

Dear S.k
Really nice article... i know about this song and the story long back..... but really u remind me a lot...

നമുക്ക് ചുറ്റും said...

മാപ്പിള പാട്ടുകളില്‍ ചരിത്രമുള്ളത്‌ പോലെ തന്നെ ജൂദയിസവും ശിയായിസവും കടന്നു കൂടിയിട്ടുണ്ട് അതിനുദാഹരണം ചിചിലെന്നും ചിലി ചിലെന്നും എന്ന പാട്ടും കുപ്പി പാട്ടും പക്ഷിപ്പാട്ടും പിന്നെ എല്ലാ മാലപ്പാട്ടുകളും
Muhammad Ksd

nadwi said...

ഉണ്ട് സഖീ ഒന്ന് പി.ഡി.എഫ് കിട്ടുമോ

Post a Comment