നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Monday 22 June 2009

എത്ര ഓടിയാലും...

ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടാണ്‌ അയാൾ ആ സ്ഥലത്ത്‌ എത്തിപ്പെടുന്നത്‌. അവിടെയും അത്ര സുരക്ഷിതമല്ല എന്ന് ചുറ്റുപാടുനിന്നും കേൾക്കുന്ന വന്യമൃഗങ്ങളുടെ അട്ടഹാസങ്ങൾ അയാളെ ബോധ്യപ്പെടുത്തി. താഴ്‌വരക്കപ്പുറത്ത്‌ കാണുന്ന ഗ്രാമം ലക്ഷ്യമാക്കി ധൃതിയിൽ ചുവടുകൾ വെച്ചു. പൈന്നിൽ ഒരു ശബ്ദം. തിരിഞ്ഞു നോക്കിയ അയാൾ ഞെട്ടിപ്പോയി. ഒരു തടിയൻ ചെന്നായ്‌... തന്റെ സർവ്വ ശക്തിയുമെടുത്ത്‌ അയാൾ ഓടി. തൊട്ടുമുമ്പിൽ ഒരു നദിയാണ്‌. ആ നദിക്കപ്പുറത്താണ്‌ ഗ്രാമം. നീന്താനും വശമില്ല. ഇനി എന്തു ചെയ്യും? ഒന്നുകിൽ പിറകെ വരുന്ന ചെന്നായക്കിരയാകണം. അല്ലെങ്കിൽ നദിയിൽ ചാടി വെള്ളം കുടിച്ച്‌ മുങ്ങി മരിക്കണം. ആലോചിക്കാൻ സമയമില്ല. ചെന്നായ അടുത്തെത്തിക്കഴിഞ്ഞു. ഏതായാലും ചെന്നായക്കിരയാവേണ്ട. അയാൾ നദിയിലേക്ക്‌ എടുത്ത്‌ ചാടി.
നദിയുടെ അങ്ങേക്കരയിലൂടെ നടന്നു പോവുകയായിരുന്ന ചില ഗ്രാമീണർ കണ്ടില്ലായിരുന്നെങ്കിൽ കുറെ വെള്ളം അകത്താക്കി ആ നദിയിലാകുമായിരുന്നു അയാളുടെ അന്ത്യം. ഏതായാലും ആയുസ്സിന്റെ നീളം കൊണ്ട്‌ ചെന്നായയിൽ നിന്നും നദിയിൽ നിന്നും രക്ഷപ്പെട്ട്‌ അയാൾ തന്റെ നടത്തം തുടർന്നു.

ജനവാസം കുറഞ്ഞ്‌ ഒരു ഭാഗത്ത്‌ ഒറ്റപ്പെട്ട ഒരു വീട്‌ അയാളുടെ ദൃഷ്ടിയിൽ പെട്ടു. അവിടെ കയറി കുറച്ചു നേരം വിശ്രമിച്ചിട്ടാവാം ഇനി യാത്ര. അങ്ങനെ അയാൾ ആ വീട്ടിൽ പ്രവേശിച്ചു. അയാളുടെ കഷ്ടകാലം... എതോ കച്ചവടക്കാരനെ കൊള്ളയടിച്ച്‌ കിട്ടിയത്‌ പങ്ക്‌ വെക്കുന്ന ഒരു വലിയ കൊള്ള സംഘത്തിന്റെ നടുവിലേക്കാണ്‌ അയാൾ ചെന്ന് കയറിയിരിക്കുന്നത്‌. അയാളെ വെറുതെ വിട്ടാൽ തങ്ങൾക്ക്‌ അപകടമാണെന്ന് കരുതിയ അവർ അയാളെ വകവരുത്താൻ ഒരുങ്ങി. ആ പാവം ഒരിക്കൽ കൂടി തന്റെ ജീവനും കൊണ്ട്‌ ഓടി മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനകം അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. കിതച്ചുകൊണ്ട്‌ അയാൾ ചുറ്റും നോക്കി. എവിടെയെങ്കിലും ഇരുന്ന് ഇത്തിരി വിശ്രമിക്കണം. അടുത്തുകണ്ട ഒരു മതിൽ ലക്ഷ്യമാക്കി നടന്നു. അതിന്റെ തണലും പറ്റി ചാരിയിരുന്നു ഒന്നു വിശ്രമിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. വളരെ പഴക്കം ചെന്ന ആ മതിൽ അയാളെയും കാത്ത്‌ നിൽക്കുകയായിരുന്നു എന്ന മട്ടിൽ അയാളുടെ മേൽ പൊളിഞ്ഞു വീണു. ഒരു ഞരക്കം പോലും സാധ്യമാകാത്ത വിധം അയാളുടെ ഓട്ടം അവിടെ അവസാനിക്കുകയായിരുന്നു. എങ്കിൽ, പിന്നെ എന്തിനായിരുന്നു അയാൾ കുറെ ഓടിയത്‌???
തുടർന്നു വായിക്കാൻ നിലാവിന്റെ എത്ര ഓടിയാലും എന്ന താഴെയുള്ള ലഘുലേഖ കാണുക.
Nilaav No.009 Ethra Oodiyaalum...


Thursday 18 June 2009

തലയോട്ടി കഥ പറയുന്നു.

പതിവിനു വിപരീതമായി അന്ന് മുക്കുവന്റെ വലയിൽ കുടുങ്ങിയത്‌ ഒരു തലയോട്ടിയായിരുന്നു. അയാൾ അത്‌ വലയിൽ നിന്നും വേർപ്പെടുത്തി. അതെ, ഒരു മനുഷ്യന്റെ തലയോട്ടി തന്നെ!
വളരെ പഴക്കം ചെന്ന അതിലേക്ക്‌ സൂക്ഷിച്ചു നോക്കിയ അയാളുടെ കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ ഉതിർന്നു വീണുകൊണ്ടിരുന്നു.അയാൾ വിതുമ്പി കരയാൻ തുടങ്ങി.കരച്ചിലിനിടയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു:
"അല്ലയോ തലയോട്ടീ...
ഒരു പക്ഷെ, നീ വളരെ ഉന്നതകുലജാതനും വലിയ പ്രതാപിയുമൊക്കെയായി ജീവിച്ച ഒരാളുടേതാവാം. പക്ഷെ, നിനക്ക്‌ വന്നുപെട്ട ഈ ദുർഗതിയിൽ നിന്ന് നിന്നെ രക്ഷിക്കാൻ നിന്റെ ആ ഔന്നത്യത്തിനും പ്രതാപത്തിനും സാധിച്ചില്ലല്ലോ. ഒരു പക്ഷെ, നീ വലിയ ഒരു കുബേര പുത്രനായിരുന്നിരിക്കാം. എന്നിട്ടെന്ത്‌? നിന്റെ സമ്പാദ്യത്തിനും ഇതുപൊലൊരു പര്യവസാനത്തിൽ നിന്നു് നിന്നെ രക്ഷിക്കാനായില്ല. അല്ലെങ്കിൽ നീയൊരു പരമദരിദ്രനായിരുന്നിരിക്കാം. പക്ഷെ, നീ ഒരു ദരിദ്രനായി എന്നതും ഈ നിലയിലൊരു പരിണിതിയെ തൊട്ട്‌ നിനക്ക്‌ രക്ഷ നൽകാനായില്ല. അതുമല്ലെങ്കിൽ നീ വളരെ ശക്തനായ ഒരാളായിരുന്നിരിക്കാം. പക്ഷെ, നിന്റെ ശക്തിക്കും നിന്നെ ഇതുപോലൊരു അവസ്ഥയിൽ നിന്ന് നിന്നെ സംരക്ഷിക്കാനായില്ലല്ലോ. ഇനി നീയൊരു പണ്ഡിതനോ മറ്റോ ഒക്കെയാണ്‌ ആയിരുന്നെങ്കിലും ഇത്തരം ഒരു പര്യവസാനത്തിൽ നിന്നും രക്ഷ നൽകാൻ അവ കൊണ്ടൊന്നും നിനക്കായില്ലല്ലോ...
അന്നത്തെ തന്റെ ജോലി നിർത്തി വലയുമെടുത്ത്‌ അയാൾ നടന്നു. നടക്കുന്നതിനിടയിൽ അയാൾ വിതുമ്പിക്കൊണ്ട്‌ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
"പ്രതാപവാൻ... പക്ഷെ, അയാളുടെ പ്രതാപം അയാളുടെ രക്ഷെക്കെത്തിയില്ല.
പണക്കാരൻ... പക്ഷെ, അയാളുടെ പണവും സമ്പത്തും അയാൾക്കുപകരിച്ചില്ല.
ദരിദ്രൻ... ദാരിദ്ര്യത്തിനും അയാളെ രക്ഷിക്കാനായില്ല.
ഇല്ല... യാതൊന്നിനും അയാളെ ഇതുപോലൊരു പര്യവസാനത്തിൽ നിന്നും രക്ഷപ്പെടുത്താനായില്ല..."
ആ തലയോട്ടിക്ക്‌ സംസാരിക്കാനും അതിന്റെ കഥ പറയാനും സാധിച്ചിരുന്നുവെങ്കിൽ.... അതിന്‌ എന്തൊക്കെ പറയാനുണ്ടാകുമായിരുന്നു. ആ മുക്കുവൻ വിലപിച്ചതുപോലെ അയാളുടെ കഴിഞ്ഞുപോയ ഒരു നല്ല കാലത്തെക്കുറിച്ചും മരണപ്പെട്ട്‌ ഈ നിലയിലെത്തിയത്‌ വരെയുള്ള കഥകളുമൊക്കെ അത്‌ പറയുമായിരുന്നു.
സുന്ദരനായി, ബുദ്ധിജീവിയായി രണ്ടു കാലിൽ നടന്ന് ഈ ഭൂമിയിൽ കഴിച്ചു കൂട്ടിയ ഒരു സുവർണ്ണ കാലമുണ്ടായിരുന്നു ആ തലയോട്ടിയുടെ ഉടമക്കും. തന്റെ കുടുംബത്തിൽ, ബന്ധുമിത്രാതികൾക്കിടയിൽ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നിരിക്കാം അദ്ദേഹം. എന്നിട്ടെന്ത്‌? ഇന്ന് അവനെക്കുറിച്ചോർക്കാൻ ഈ ഭൂമിയിൽ ആരുമില്ല. അങ്ങനെ ഒരാൾ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയ രേഖകൾ പോലും ചിതലെടുത്തുകഴിഞ്ഞു. ഒരു നാൾ ഈ ഭൂമിയിൽ പിറന്നു വീണു. ഒരു നാൾ ഇവിടം വിടുകയും ചെയ്തു. "അതിൽ (ഭൂമിയിൽ) നിന്നു തന്നെ നിങ്ങളെ നാം സൃഷ്ടിച്ചു. അതിൽ തന്നെ നിങ്ങളെ നാം മടക്കുന്നു. (ഇനി) അതിൽ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്ത്‌ കൊണ്ട്‌ വരികയും ചെയ്യും." (20:55)
ഓർത്താൽ...
സുഖസുന്ദരമായി തന്റെ കൂട്ടു കുടുംബങ്ങളുമായി കഴിഞ്ഞു കൂടുന്നതിനിടയിൽ... പൊടുന്നനെ വന്നെത്തുന്ന മരണമാകുന്ന അഥിതി.. ഓർക്കാനിഷ്ടമില്ലെങ്കിലും വരരുത്‌ എന്നാഗ്രഹിക്കുന്നുവെങ്കിലും ഒരു നാൾ അത്‌ വരിക തന്നെ ചെയ്യും എന്ന് അറിയാത്തവരില്ല. ഇവിടെ അനന്തമായി ജീവിക്കാനും ചിരം ജീവികളാകാനും സാധ്യമല്ല എന്ന യാഥാർത്ഥ്യം പൂർവ്വ്വീകരിലൂടെ മനസ്സിലാക്കിയിട്ടും അതിന്റെ കാര്യം മറക്കാനുള്ള വിഫല ശ്രമം നടത്തുന്ന മനുഷ്യൻ..ഒരു യഥാർത്ഥ വിശ്വാസി പക്ഷെ, നിരന്തരം അതേക്കുറിച്ചോർക്കേണ്ടവനാണ്‌. അത്‌ വരുന്നതിനുമുമ്പേ അതിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നവനാണ്‌ അവൻ. കാരണം തിരുദൂതർ പറഞ്ഞതായി അവൻ മനസ്സിലാക്കിയിട്ടുണ്ട്‌. "സർവ്വ്വ സുഖങ്ങളെയും തകർത്തു കളയുന്ന മരണത്തെ നിങ്ങൾ ധാരാളമായി ഓർക്കുക." (നബി വചനം- തിർമുദി) അങ്ങനെ ഓർക്കുന്നവനാണ്‌ ബുദ്ധിമാനും ദീർഘ വീക്ഷണമുള്ളവനും. കാരണം ജങ്ങളിൽ വെച്ച്‌ ഏറ്റവും ബുദ്ധിമാനും ദീർഘവീക്ഷണമുള്ളവനും ആരാണെന്ന ചോദ്യത്തിനു് ഉത്തരമായി പറയപ്പെട്ടതും "അവരിൽ അധികമായി മരണത്തെ സ്മരിക്കുന്നവനും അതിനുവേണ്ട ഒരുക്കങ്ങൾ നടത്തുന്നവരുമാണെന്നാണ്‌'. തന്റെ ജീവിതാന്ത്യം നല്ല രൂപത്തിലായിരിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരാളും മരണത്തെ സദാ ഓർക്കുകയും പ്രതീക്ഷിക്കുകയും അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാതിരിക്കില്ല.
* * *
ഭക്തിയാം പാഥേയമൊരുക്കി
കാത്തിരിക്കുക നീയാ മൃത്യുവാം വിരുന്നുകാരനെ.
കാരണം,
നിശയെ പുണർന്ന നിനക്കറിയില്ല പുലരിയെ പുൽകാനാവുമെന്ന്.
കാലങ്ങളായ്‌ മൃത്യുവിൻ കാലൊച്ചയും കാത്ത്‌ കിടക്കും
രോഗികൾ നോക്കി നിൽക്കെ ആരോഗ്യ ദൃഢഗാത്രരാം
യുവാക്കളെയും കൂട്ടിയല്ലോ മരണത്തിൻ മാലാഖ ക്ഷണമിൽ മടങ്ങുന്നത്‌..
ജീവിക്കാനാശവെച്ച്‌ വിടരും കുസുമങ്ങളാം പൈതങ്ങളും ,
ആഹ്ലാദചിത്തരായ്‌ മണിയറ പൂകേണ്ട യുവ മിഥുനങ്ങളുമുണ്ടതിൽ
ആരവങ്ങൾക്കിടയിൽ കേട്ടവരില്ലൊട്ടുമേ മൃത്യുവിൻ കാലൊച്ച.
മോടിയോടെ ധരിച്ച പുതുപുത്തൻ കോടിയുടെപുതുമണത്തിൽ
അവരോർത്തതുമില്ലൊട്ടും തങ്ങൾക്കായ്‌ ഒരുക്കപ്പെട്ട 'കഫൻ പുടവയെക്കുറിച്ചും.
സ്വകരങ്ങളാൽ അണിഞ്ഞ മോടിയേറും വസ്ത്രം മാറ്റി
മയ്യത്തുകുളിപ്പിക്കുന്നവന്റെ കൈകളാൽ അണിയിക്കും 'കഫൻ പുടവ'
ഇല്ലയതിൽ ഒരു പുള്ളിപോലും, വിലയാണെങ്കിലതും തുച്ഛം
ദുരമൂത്ത്‌, കിതച്ച്‌, ദുനിയാവിനു പിന്നാലെയോടി
പലതും നേടിയ നര പുത്രന്‌
ഇനിയുമുണ്ട്‌ ദുനിയാവിൽ നിന്നുമൊരോഹരി
കാടുപിടിച്ചു കിടക്കും ഏതോ ഖബർ സ്ഥാനിലെ
വിലപേശലൊട്ടുമില്ലാതെ ലഭിക്കുമാ
'ആറടി മണ്ൺ'
* * *

അകം നന്നാക്കി നേരെ ചൊവ്വേ ജീവിച്ച ഒരാൾക്കല്ലാതെ നല്ല രീതിയിൽ മരണത്തെ പുൽകാനാവില്ല. ചീത്ത ചിന്തകളും അതിനനുസൃതമായ പ്രവർത്തികളിലും മുഴുകി ജീവിക്കുന്നവർക്ക്‌ മോശമായ നിലയിലായിരിക്കും മരണത്തെ കണ്ടുമുട്ടേണ്ടി വരിക. തങ്ങളുടെ പാപങ്ങൾക്ക്‌ തൗബ ചെയ്ത്‌ മടങ്ങാൻ പോലും സമയം ലഭിക്കാതെ മരണം പിടികൂടേണ്ടി വന്നാൽ.. അതെത്ര ദയനീയമായ ഒരു പര്യവസാനമായിരിക്കും. അല്ലാഹുവിൽ ശരണം.തന്റെ ഭാവി(?) സുരക്ഷിതമാക്കാൻ തിരക്കു പിടിച്ചോടുന്ന മനുഷ്യൻ പക്ഷെ, മൃത്യുവിനപ്പുറത്തേക്കുള്ള യാത്രയെക്കുറിച്ചും അവിടുത്തെ ഭാവിയെക്കുറിച്ചും തികഞ്ഞ അശ്രദ്ധയിലാണ്‌. മരണശേഷം നമ്മുടെ ഒന്നാമത്തെ വീടായ ഖബറിലേക്ക്‌ പലരെയും യാത്രയച്ചിട്ടുള്ളവരാണെങ്കിലും, സ്വന്തം യാത്രയെക്കുറിച്ച്‌ ഓർക്കാത്തവരായിരിക്കും നമ്മിലധികം പേരും. സ്നേഹം നിറഞ്ഞ പ്രിയപ്പെട്ടവരിൽ നിന്നും അവരുമൊത്തുള്ള ഉല്ലാസങ്ങളിൽ നിന്നും കീടങ്ങളുടെയും ഇഴജന്തുക്കളുടെയും ഇടയിലേക്കുള്ള ഒരു യാത്ര...

അതെ, തങ്ങളുടെ രമ്യ ഹർമ്മങ്ങളിലെ തിളങ്ങുന്ന പ്രകാശത്തിൽ നിന്ന് ആറടി മണ്ണിനു താഴെ വെട്ടിയുണ്ടാക്കിയ ഏതാനും ചാൺ അകലത്തിലെ ഖബറെന്ന ഇടുങ്ങിയ കുഴിയിലെ അന്ധകാരത്തിലേക്കുള്ള യാത്ര.. അതിന്റെ ഭീകരത...കാഠിന്യം.. കുടുസ്സത.. നമ്മേക്കാൾ മുമ്പേ നടന്നവർ നമ്മേക്കാൾ ശ്രേഷടരായവരും ആ യാത്രയെ ഗൗരവമായി കണ്ടവരായിരുന്നു. കേട്ടിട്ടില്ലേ.. ഉസ്മാനുബ്നു അഫ്ഫാൻ(റ. അദ്ദേഹം ഖബറിനരികിലൂടെ നടന്നുപോകുമ്പോൾ താടി നനയുമാറ്‌ കരയുമായിരുന്നുവെത്രെ.സ്വർഗ്ഗ നരകത്തെ ഓർത്ത്‌ കാരയാതെ ഖബർ കണ്ടിട്ടാണോ നിങ്ങളിങ്ങനെ കരയുന്നത്‌ എന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി കൂടി ശ്രദ്ധിക്കൂ. "പരലോകത്തിന്റെ ഒന്നാമത്തെ ഇടം ഖബറാണ്‌. അവിടെ ഒരാൾ രക്ഷപ്പെട്ടാൽ അതിനു ശേഷമുള്ളതെല്ലാം എളുപ്പമാവും. അതിൽ നിന്നും രക്ഷപ്പെട്ടിട്ടില്ലെങ്കിൽ ബാക്കിയുള്ളതെല്ലാം അവന്‌ പ്രയാസകരവുമായിരിക്കും." എന്നിട്ടദ്ദേഹം പ്രവാചകൻ നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു. ഖബറിനേക്കാൾ ഭീകരമയത്തും മോശവുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല. (അഹ്‌മദ്‌, തിർമുദി)
ഖബറിലേക്ക്‌ നടന്നടുക്കുന്ന സഹോദരാ..
ഏതൊരു കാര്യമാണ്‌ ഈ ദുനിയാവിൽ നിന്നെ വഞ്ചിതനാക്കുന്നത്‌? വിശാലവും സുന്ദരവുമായ നിന്റെ ഭവനവും സ്നേഹമയിയായ സഹധർമ്മിണിയും സന്താനങ്ങളും, അതല്ല, പണിപ്പെട്ട്‌ അദ്ധ്വാനിച്ചുണ്ടാക്കിയ നിന്റെ സമ്പാദ്യവും ഏതു സമയവും നിന്റെ ആജ്ഞകൾ അനുസരിക്കാനും കൽപനകൾ നടപ്പിലാക്കാൻ പാകത്തിലുള്ള പരിചാരകരുമൊക്കെയാണോ?
എങ്കിൽ അറിയുക. നിന്റേതുമാത്രമാണെന്ന് നീ കരുതുന്ന നിന്റെ സഹധർമ്മിണിയോ നിന്റെ കരളിന്റെ കഷ്ണങ്ങളെന്നു നീ കരുതുന്ന നിന്റെ അരുമ സന്താനങ്ങളോ നീ പാടുപെട്ട്‌ അദ്ധ്വാനിച്ച നിന്റെ സമ്പാദ്യമോ നിന്റെ ആജ്ഞാനുവർത്തികളോ ഒന്നും തന്നെ നിന്റെ ഈ യാത്രയിൽ താങ്കളെ അനുഗമിക്കാനുണ്ടാവില്ല. കേട്ടിട്ടില്ലേ, തന്റെ നാലു ഭാര്യമാരിൽ ഒരാളെങ്കിലും തന്റെ ഖബറിലെ ഏകാന്തത്തക്ക്‌ കൂട്ടായി വരുമെന്ന് വിചാരിച്ച്‌ അവരിലോരുത്തരെയും അതിനായി ക്ഷണിച്ച ഒരു രാജാവിനെക്കുറിച്ച്‌ (ഇതാ അത്‌ ഇവിടെ വായിക്കാം)
പ്രിയപ്പെട്ട സഹോദരാ..
പണിതീർന്ന് അതിൽ താമസിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഭൗതികമായ ഒരു വീടിനുവേണ്ടി വലിയ കണക്കു കൂട്ടലുകളും പ്ലാനുകളും തയ്യാറാക്കി അതിനുവേണ്ടി ഒരുക്കങ്ങൾ നടത്തുമ്പോൾ സുനിശ്ചിതമായി ചെന്ന് ചേരാനുള്ള ഈ ഒരു വീടിനെക്കുറിച്ച്‌ അതിലെ രക്ഷക്കു വേണ്ടി വല്ലതും...
മുൻകാല പണ്ഡിതന്മാരിൽ ചിലർ പറയാറുണ്ടായിരുന്നത്‌ നോക്കൂ.
"എല്ലാ ദിവസവും ഭൂമി വിളിച്ചു പറയുമെത്രെ. അല്ലയോ ആദമിന്റെ പുത്രാ.. നീ എന്റെ മുകളിലൂടെ നടക്കുന്നു. പക്ഷെ, നിന്റെ മടക്കം എന്റെ വയറിലേക്കു തന്നെയാണ്‌. അല്ലയോ ആദമിന്റെ പുത്രാ.. എന്റെ മുകളിൽ വെച്ച്‌ വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നു. എന്നാൽ എന്റെ വയറ്റിൽ വെച്ച്‌ കീടങ്ങളും പുഴുക്കളും നിന്നെ ഭക്ഷണമാക്കും. ചിരിച്ചുകളിച്ച്‌ നീ എനിക്കു മുകളിലൂടെ നടക്കുന്നു. എന്നാൽ അടുത്ത്‌ തന്നെ എന്റെ വയറ്റിൽ വെച്ച്‌ നീ കരയുന്നതാണ്‌. എത്ര സന്തോഷ ചിത്തനായിക്കൊണ്ടാണ്‌ നീ എനിക്ക്‌ മുകളിലൂടെ നടക്കുന്നത്‌.. എന്നാൽ അടുത്ത്‌ തന്നെ നിനക്കെന്റെ അകത്തുവെച്ച്‌ ദുഃഖിക്കാവുന്നതാണ്‌.അല്ലയോ ആദം സന്തതിയേ... ഒരു പാട്‌ തെറ്റുകൾ കൂമ്പാരമായി ചെയ്തുകൊണ്ട്‌ എന്റെ മുകളിലൂടെ നീ നടക്കുന്നു. എന്നാൽ അടുത്തു തന്നെ എന്റെ വയറ്റിൽ വെച്ച്‌ അതിനോക്കെയുള്ള ശിക്ഷ നിനക്കനുഭവിക്കാവുന്നതാണ്‌.പുതിയ വീടെടുക്കുന്ന ഒരാൾ നിരന്തരം ആ വീട്‌ സന്ദർശിക്കറുണ്ട്‌. ഖബർ സിയാറത്ത്‌ ചെയ്യാനും ഇന്നല്ലെങ്കിൽ നാളെ താനും മരിച്ച്‌ ഈ വീട്ടിൽ എത്തിച്ചേരുമെന്നുള്ള ഓർമ്മ മനസ്സിൽ പുതുക്കിക്കൊണ്ട്‌ പാഠം ഉൾക്കൊള്ളാനും പ്രവാചകൻ നമ്മെ ഉണർത്തിയിട്ടുണ്ട്‌. "നിങ്ങൾ ഖബർ സന്ദർശിക്കുക. അത്‌ നിങ്ങളെ മരണത്തെ ഓർമ്മിക്കുന്നതാണ്‌." (നബിവചനം-മുസ്‌ലിം)
ഖബർ! ഒന്നുകിൽ അത്‌ സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു സ്വർഗ്ഗത്തോപ്പ്‌. അല്ലെങ്കിൽ നരകത്തിന്റെ അഗാധമായ ഗർത്തങ്ങളിൽ ഒരു ഗർത്തവുമായിരിക്കും. അതുകൊണ്ട്‌ ബുദ്ധിയുള്ളവർക്ക്‌ ചെന്നുകൂടാനുള്ള "ആ" വീടിനുവേണ്ടിയും വല്ലതുമൊക്കെ ചെയ്യാതിരിക്കാനാവില്ല. വല്ലപ്പോഴുമൊക്കെ ആ വീടെടുക്കാനുള്ള ഖബർസ്ഥാൻ ഒന്നു സന്ദർശിക്കാതിരിക്കാനുമാവില്ല.അവിടെ ഒഴിവുള്ള കുറച്ചു സ്ഥാലം .. അത്‌ നമ്മെയും കാത്ത്‌ കിടക്കുകയാണ്‌ വല്ലപ്പോഴും ചെന്നു നോക്കാൻ തോന്നിയാൽ. ചെവി വട്ടം പിടിച്ച്‌ ശ്രദ്ധിച്ചു നോക്കൂക.. ഇങ്ങനെയെങ്ങാനും കേൾക്കുന്നുണ്ടോ എന്ന്‌.
ആദമിന്റെ പുത്രാ... എന്നെ കണ്ടു മുട്ടുന്നതിനുമുമ്പ്‌ നീ നിന്നോട്‌ കരുണ കാണിക്കുക. അങ്ങനെ നീ നിന്റെ റബ്ബിനെ അനുസരിച്ച്‌ ഈ ജീവിതത്തിനുവേണ്ടി വല്ലതും ഒരുക്കിയാൽ തീർച്ചയായും നിനക്ക്‌ എന്നിൽ നിന്ന് സന്തോഷം ലഭ്യമാകും. അതല്ല, നീ നിന്നോട്‌ തന്നെ കരുണ കാണിക്കാനും നിന്റെ റബ്ബിന്റെ വിധിവിലക്കുകൾ അനുസരിക്കാനും തയ്യാറല്ലെങ്കിൽ ഞാനും നിന്നോട്‌ യാതൊരു കരുണയും കാണിക്കുമെന്ന് നീ പ്രതീക്ഷിക്കേണ്ട. ഓർക്കുക: ഞാൻ പുഴുക്കളുടെ വീടാണ്. പാമ്പും തേളും കീടങ്ങളുമായിരിക്കും നിനക്ക്‌ കൂട്ട്‌... ഞാൻ അതികഠിനമായ ദു:ഖത്തിന്റെയും വ്യസനത്തിന്റെയും ഭവനമാണ്‌. അതികഠിനമായ വിശപ്പും ദാഹവും സഹിച്ച്‌ കനത്ത അന്ധകാരത്താലുള്ള ഭയാനകവും ഇടുങ്ങിയതുമായ വിട്‌...
അതുകൊണ്ട്‌, ആദമിന്റെ പുത്രാ.. ദുനിയാവ്‌ എന്ന സുന്ദരി നിന്നെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ. ഓർക്കുക. പരലോകത്തേക്കുള്ള ആദ്യപടി ഞാനെത്രെ.
എന്നിൽ നിന്ന് രക്ഷപ്പെടാനായാൽ മറ്റുപ്രയാസഘട്ടങ്ങളൊക്കെ നിനക്ക്‌ തരണം ചെയ്യാനാവും. ആദമിന്റെ പുത്രാ.. ഞാൻ കോപത്തിന്റെ ഭവനമെത്രെ. ചെറിയവരുടെ ചെറുപ്പമോ വലിയവരുടെ വലുപ്പമോ അവരോട്‌ കരുണ കാണിക്കാതിരിക്കാൻ എനിക്ക്‌ തടസ്സമാവില്ല. സ്വന്തത്തോട്‌ കരുണ കാണിച്ച്‌ മുന്നൊരുക്കം നടത്തിയവരോടല്ലാതെ ഒരാളോടും ഞാൻ കരുണ കണിക്കാൻ പോകുന്നില്ല. അതുകൊണ്ട്‌ ഒരുങ്ങുക. മരണം നിങ്ങൾക്ക്‌ തൊട്ടുപിറകിലുണ്ട്‌... ഓടി രക്ഷപ്പെടാൻ നിങ്ങൾക്കാവില്ല. ഇനി അങ്ങനെ ഒരു ശ്രമം നടത്തി നോക്കാമെന്നാണു ഭാവമെങ്കിൽ നിങ്ങളുയുർത്തുന്ന അടുത്ത സ്റ്റെപ്പ്‌ അത്‌ എന്റെ വയറ്റിലേക്കാവാം
ഓർക്കുക: അല്ലാഹുവിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാന്മാർ പോലും തങ്ങളുടെ ഈ ഖബർ ജീവിതത്തെ ഓർത്ത്‌ ഭയപ്പെടുകയും ഓർത്ത്‌ കരയുകയും ചെയ്തിരുന്നുവെങ്കിൽ സദാ സമയവും കളിയും ചിരിയും തമാശകളുമായി നടന്ന് ഖബറിനെക്കുറിച്ചോ പരലോകത്തെക്കുറിച്ചോ വിചാരണയെക്കുറിച്ചോ ഒന്നും ഓർക്കാതെ സർവ്വ ശക്തനും അദൃശ്യവുമറിയുന്ന റബ്ബിനോട്‌ തെറ്റുകൾ ചെയ്തുകൂട്ടുന്ന നമ്മുടെ സ്ഥിതിയെന്താണ്‌... ഇതൊക്കെ വായിച്ചിട്ടും ഒരു പുനർ വിചിന്തനത്തിനും ഇങ്ങനെയൊരു ഖബർ ജീവിതത്തിനൊർ തലക്കനം അനുവദിക്കുന്നില്ലെങ്കിൽ ഇതാ ഈ തലയോട്ടിയിലേക്ക്‌ സൂക്ഷിച്ചു നോക്കൂ..
അതു് നിങ്ങളോട്‌ ചില കഥകൾ പറയുന്നില്ലേ. പക്ഷെ, അതു കേൾക്കാനും മനസ്സിലാക്കാനും വേണം ഒരു "തലക്കനമില്ലായ്മ" എന്നുമാത്രം.